നിയമസഭ തെരഞ്ഞെടുപ്പില്‍ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഹൈക്കമാന്‍ഡുമായി ഇന്ന് നടക്കുന്ന ചർച്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇക്കാര്യം അറിയിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കളുമായി ചര്‍ച്ച നടത്തും.
സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തും. സ്ഥാനാര്‍ത്ഥി ചര്‍ച്ചയും നടക്കും. എറണാകുളത്തെ മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി അവഗണിച്ചതില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ എംപി വിട്ടുനില്‍ക്കുന്നുണ്ട്. ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നടക്കം വിട്ടുനില്‍ക്കുമെന്നാണ് വിവരം. ശശി തരൂരിനെ അനുനയിപ്പിക്കാൻ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും തയ്യാറല്ല.
അതേസമയം എംപിമാർ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. സിറ്റിംഗ് എം എല്‍എമാരില്‍ ഭൂരിപക്ഷത്തെയും മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനും കെ ബാബുവിനും പകരം പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാർത്ഥികള്‍ വരും. പേരാവൂരില്‍ നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുകയാണെങ്കില്‍, കെപിസിസി അധ്യക്ഷൻ്റെ ചുമതല പകരം ആർക്ക് നല്‍കണമെന്നതിലും ഇന്നത്തെ യോഗത്തില്‍ ചർച്ചയാവും.

















