സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം മുസ്ലിം ലീഗില്‍ ചേർന്നു. അഞ്ചല്‍ സ്വദേശിയായ സുജ ചന്ദ്രബാബുവാണ് സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റി സ്ഥാനം രാജിവച്ച്‌ മുസ്ലിം ലീഗില്‍ അംഗമായത്. എം എ ഹിസ്റ്ററി ബിരുദധാരിയായ സുജ ചന്ദ്രബാബു പുനലൂർ ശ്രീനാരായണ കോളേജിലെ ഗസ്റ്റ് ലെക്ചർ ആയിരുന്നു.മൂന്നുതവണ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഒരുതവണ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍, ജനാധിപത്യമഹിളാ അസോസിയേഷൻ മുൻ കൊല്ലം ജില്ല സെക്രട്ടറി,സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്ദ് സാദിഖലി ഷിഹാബ് തങ്ങള്‍ മെമ്പർഷിപ്പ് നല്‍കി സുജയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

63 കാരിയായ സുജ ഈഴവ സമുദായാംഗമാണ്. ഇത്തവണ മുസ്ലീം ലീഗ് മുസ്ലീം അല്ലാത്ത വിഭാഗങ്ങളില്‍ നിന്ന് കുറഞ്ഞത് അഞ്ച് പേർക്ക് സീറ്റ് ആവശ്യപ്പെടും എന്നാണ് സൂചന. തെക്കൻ ജില്ലകളില്‍ കുറഞ്ഞത് രണ്ട് സീറ്റ് എന്നതും പാർട്ടിയുടെ ആവശ്യമാണ്. ഒപ്പം സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്നതും പാർട്ടി പരിഗണിക്കുന്നുണ്ട്. ഇതെല്ലം ചേർത്ത് വരുമ്പോള്‍ സുജ ചന്ദ്രബാബു കൊല്ലം ജില്ലയില്‍ സ്ഥാനാർത്ഥിയാകാൻ സാധ്യത ഏറെയാണ്. ഇരവിപ്പുറത്ത് ഒന്നിലേറെ തവണ വിജയിച്ചിട്ടുള്ള മുസ്ലീം ലീഗ് കഴിഞ്ഞ തവണ പുനലൂരിലാണ് മത്സരിച്ചത്. സ്ഥാനാർത്ഥി അബ്ദുറഹിമാൻ രണ്ടത്താണി 37057 വോട്ടിനാണ് പരാജയപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തവണ കോണ്‍ഗ്രസിന്റെ ചടയമംഗലവുമായി മുസ്ലീം ലീഗ് പുനലൂർ വെച്ച്‌ മാറും എന്നും സൂചന ഉണ്ട്. മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ആകെ രണ്ട് വനിതകള്‍ക്കാണ് നിയമസഭാ സീറ്റ് നല്‍കിയിട്ടുള്ളത്. ഖമറുന്നീസ അൻവർ 1996 ല്‍ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ നിന്നും മത്സരിച്ചു. എളമരം കരീമിനോട് 8766 വോട്ടിന് പരാജയപ്പെട്ടു. നൂർബീന റഷീദ് 2021 ല്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടി. അഹമ്മദ് ദേവർകോവിലിനോട് 12459 വോട്ടിന് പരാജയപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക