സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതി കോർപറേഷൻ കൗണ്‍സില്‍ ഹാളില്‍നിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാള്‍ ബാലരാമവർമയുടെ ചിത്രം തിരിച്ചുവച്ച് ബിജെപി.എന്നാല്‍ ഇതില്‍ എതിർപ്പുമായി എല്‍ഡിഎഫ് രംഗത്തെത്തി.
അതേസമയം, മുൻപ് ചിത്രം മാറ്റിയപ്പോള്‍ ബിജെപി ഉയർത്തിയ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കാൻ എല്‍ഡിഎഫ് ഭരണസമിതി തയാറായിരുന്നില്ല. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തെന്നും മേയർ വി വി രാജേഷ് പറഞ്ഞു.
1940 ല്‍ കോർപറേഷൻ രൂപീകരിച്ചതുമുതല്‍ മേയറുടെ ഡയസിനു പുറകില്‍ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ മുൻ എല്‍ഡിഎഫ് ഭരണസമിതിയുടെ അവസാന നാളിലാണ് നീക്കം ചെയ്തത്. ബിജെപിയുടെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെ ഈ ചിത്രം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം. ഫോട്ടോ മാറ്റണമെന്ന് എല്‍ഡിഎഫും പറ്റില്ലെന്ന് ഭരണസമിതിയും അറിയിച്ചതോടെ തർക്കമായി.
കഴിഞ്ഞ ഭരണസമിതിയുടെ അവസാന കൗണ്‍സില്‍ നടത്തുന്നതിന് തൊട്ടു മുൻപാണ് ചിത്തിര തിരുനാളിന്റെ ഫോട്ടോ മാറ്റിയത്. ആ സ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം സ്ഥാപിക്കുകയും ചെയ്തു. അന്ന് ബിജെപി പ്രതിഷേധമുയർത്തിയെങ്കിലും ചിത്തിര തിരുനാളിന്റെ ഫോട്ടോ പഴയ സ്ഥാനത്ത് സ്ഥാപിക്കാൻ എല്‍ഡിഎഫ് ഭരണ സമിതി തയാറായില്ല.
ബിജെപി നേതൃത്വത്തില്‍ പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതിനു പിന്നാലെ ഗാന്ധിജിയുടെയും ചിത്തിര തിരുനാളിന്റെയും ചിത്രങ്ങള്‍ അടുത്തടുത്തായി സ്ഥാപിക്കുകയായിരുന്നു.

















