പാരഡി ഗാനങ്ങളുടെ മേളയാണ് തെരഞ്ഞെടുപ്പുകള്‍. പ്രത്യേകിച്ച്‌ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ വാർഡിലും ഓരോ സ്ഥാനാർഥികള്‍ക്കായി നിരവധി പാട്ടുകള്‍ ഇറങ്ങും. ഹിറ്റ് പാട്ടുകളാണെങ്കില്‍‌ ആ സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യാത്തവരുടെ നാവില്‍പ്പോലും അത് അറിയാതെ വരികയും ചെയ്യും. വാർഡിലെയും നാട്ടിലേയും വികസന മുരടിപ്പുകളേയും അഴിമതികളേയും തട്ടിപ്പുകളേയും കുറിച്ചുമൊക്കെ വോട്ടർമാരെ ബോധവത്കരിക്കുന്നതിലും സ്ഥാനാർഥിയുടെയും മുന്നണിയുടേയും മേന്മ പറഞ്ഞ് വോട്ട് കീശയിലാക്കുന്നതിലും പാരഡി ഗാനങ്ങള്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല.

അത്തരത്തില്‍ ഈ തദ്ദേശ തെരഞ്ഞെടുപ്പ് മൊത്തത്തില്‍ തൂക്കിയൊരു പാരഡി ഗാനമുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സർക്കാരിനും സിപിഎമ്മിനുമെതിരെ ഇറക്കിയ ആ പാരഡിഗാനമായിരുന്നു ഇത്തവണത്തെ താരം. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വർണം ചെമ്ബായി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വർണം കട്ടതെന്നും പറയുന്ന ഈ പാട്ട് ഒരു തവണയെങ്കിലും കേള്‍ക്കാത്തവരുണ്ടാകില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘പോറ്റിയേ കേറ്റിയേ, സ്വർണം ചെമ്ബായി മാറ്റിയേ… സ്വർണപ്പാളികള്‍ മാറ്റിയേ, ശാസ്താവിൻ ധനമൂറ്റിയേ… സ്വർണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ… ലോഹം മാറ്റിയതാരപ്പാ, സഖാക്കളാണേ അയ്യപ്പാ… ആചാരങ്ങളെ ലംഘിക്കാനായി അമ്മിണിമാരെ മലകേറ്റീ… അകവും പുറവും കൊള്ളയടിക്കാൻ നിയമിച്ചുള്ളത് ഒരു പോറ്റീ…- ഇങ്ങനെ പോകുന്നു പാട്ടിലെ വരികള്‍. ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന ജനപ്രിയ ഭക്തിഗാനത്തിന്റെ പാരഡിയാണിത്.ഇൻസ്റ്റഗ്രാമിലടക്കം സോഷ്യല്‍മീഡിയയില്‍ ട്രെൻഡായ ഈ പാരഡിപ്പാട്ട് ഇപ്പോഴും നിരവധി പേരാണ് ഷെയർ ചെയ്യുന്നത്.

തദ്ദേശ തെര‍ഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഇന്ന് മാധ്യമങ്ങളെ കണ്ട കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി വിഷ്ണുനാഥും ഈ ഗാനം പാടിയിരുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേരുടെ രസകരമായ കമന്റുകളും കാണാം. എഴുതിയവന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ, ഇതിപ്പോ ഒറിജിനല്‍ മറന്നല്ലോ, എന്തൊരു അർഥവത്തായ വരികള്‍, വയലാർ എഴുതുമോ ഇതുപോലെ എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍.ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റി. കേസില്‍ ഇയാളെ കൂടാതെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എൻ. വാസു, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു തുടങ്ങിയവരും അറസ്റ്റിലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക