ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. ഗോട്ട് ഇന്ത്യ ടൂർ 2025ന് ആരംഭം കുറിച്ചു കൊണ്ട് കോല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാവിലെ 10.30നാണ് താരം വന്നിറങ്ങുക. മെസിക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹമുള്ളവർക്ക് മികച്ച അവസരമാണിത്. പക്ഷേ വൻതുക മുടക്കേണ്ടി വരുമെന്ന് മാത്രം.
ലക്ഷങ്ങൾ മുടക്കണം
മെസിക്കൊപ്പം ഒരൊറ്റ ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം 9,95,000 രൂപയും ജിഎസ്ടിയുമാണ് സംഘാടകർ ആരാധകരില്‍ നിന്ന് ഈടാക്കുന്നത്. അതു പോലും 100 പേർക്കു മാത്രമേ ലഭ്യമാകൂ.ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍ ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. കോല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് മെസി എത്തുക. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദർശനത്തില്‍ ഫുട്ബോള്‍ തീമിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ടിക്കറ്റ് ചാർജുകൾ
4500 രൂപയാണ് മെസി പങ്കെടുക്കുന്ന പരിപാടികള്‍ക്കായുള്ള ടിക്കറ്റിന്‍റെ ഏറ്റവും കുറഞ്ഞ വില. മുംബൈയില്‍ 8250 രൂപയാണ് കുറഞ്ഞ വില. ഇന്‍റർ മയാമിയിലെ താരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും ഒപ്പമുണ്ടായിരിക്കും. കോല്‍ക്കത്തിയിലെ ശ്രീഭൂമി സ്പോർട്ടിങ് ക്ലബ് ലേക് ടൗണ്‍ മേഖലയില്‍ നിർമിച്ച 20 അടി ഉയരമുള്ള മെസി പ്രതിമയും മെസി അനാച്ഛാദനം ചെയ്യും.












