രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറക്കിയപ്പോള്‍ പുതുതായി നിർമ്മിച്ച കോണ്‍ക്രീറ്റ് ഹെലിപ്പാഡ് താഴ്ന്നുപോയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരാവകാശ രേഖ പുറത്ത്. ഈ ഹെലിപ്പാഡ് നിർമ്മാണത്തിനായി ചെലവഴിച്ചത് 20 ലക്ഷം രൂപയാണ്. കഴിഞ്ഞ ഒക്ടോബർ 22-നാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനായി പത്തനംതിട്ട പ്രമാടത്ത് താത്കാലിക ഹെലിപ്പാഡ് ഒരുക്കിയത്.
രാഷ്ട്രപതിയുമായി വന്ന വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയ ഉടൻ ടയറുകള്‍ പുതുതായി തയ്യാറാക്കിയ കോണ്‍ക്രീറ്റില്‍ താഴുകയായിരുന്നു. രാഷ്ട്രപതി ഇറങ്ങിയതിന് ശേഷം പോലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്നാണ് ഹെലികോപ്റ്റർ തള്ളി മാറ്റി സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. സംഭവം സുരക്ഷാ വീഴ്ചയല്ലെന്ന് ഡിജിപി അന്ന് വിശദീകരിച്ചിരുന്നു. ഹെലിപ്പാഡില്‍ കോണ്‍ക്രീറ്റ് ചെയ്തത് രാഷ്ട്രപതി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപാണെന്നും റിപ്പോർട്ടിലുണ്ട്.
പ്രതികൂല കാലാവസ്ഥ കാരണം ആദ്യ തീരുമാനിച്ച നിലയ്ക്കലില്‍ നിന്ന് ഹെലിപ്പാഡ് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രപതിയുടെ കോപ്റ്റർ ഇറക്കുന്നതിന് മുൻപ് വ്യോമസേനയുടെ അനുമതിയോടെ രണ്ടു പ്രാവശ്യം പ്രമാടത്ത് ഹെലികോപ്റ്റർ ഇറക്കി പരിശോധന നടത്തിയിരുന്നു.പരിശോധനയ്ക്ക് ശേഷം ‘എച്ച്’ മാർക്ക് ചെയ്ത ഭാഗത്ത് കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും, കോപ്റ്റർ ഇവിടെ നിന്നും രണ്ട് അടി മാറിയാണ് ലാൻഡ് ചെയ്തതെന്നും, തുടർന്ന് ‘എച്ച്’ മാർക്കിലേക്ക് തള്ളി മാറ്റുകയാണ് ചെയ്തതെന്നും ഡിജിപി വിശദീകരണം നല്‍കി. ഏകദേശം 20 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച ഹെലിപ്പാഡിൻ്റെ കോണ്‍ക്രീറ്റ് ഇങ്ങനെ താഴ്ന്നുപോയത് നിർമ്മാണത്തിലെ അപാകതകളിലേക്ക് വിരല്‍ചൂണ്ടുന്നു.

















