ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനമെന്നാണ് വിവരം. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാകുക.
അന്വേഷണ സംഘത്തിന് മുമ്ബാകെ കീഴടങ്ങാന്‍ രാഹുല്‍ തയ്യാറല്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്നാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ രാഹുലുമായി ബന്ധപ്പെട്ടവര്‍ ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചന നടത്തിയിരുന്നു. പൊലീസില്‍ നിന്ന് വിവരം ചോരുന്നുവെന്ന സൂചനയെ തുടർന്ന് അന്വേഷണ സംഘം കൂടുതല്‍ ജാഗ്രതയിലായി. മുൻകൂർ ജാമ്യാപേക്ഷേ തള്ളിയാല്‍ രാഹുല്‍ കീഴടങ്ങുമെന്നും അതിന് മുമ്ബേ അറസ്റ്റ് ചെയ്യാനുമായിരുന്നു പൊലീസിൻ്റെ നീക്കം.
സെഷൻസ് കോടതി ജാമ്യം നിഷേധിച്ച ശേഷവും ഒളിവില്‍ തുടരുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പൊലീസ് സംഘം രാഹുലിനായി നാടെങ്ങും തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇനിയും ഒളിസങ്കേതം കണ്ടെത്താനായിട്ടില്ല. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കിയായിരുന്നു യാത്ര. എട്ടാം ദിവസം പിന്നിടുന്ന ഒളിവ് ജീവിതത്തിനിടെ പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാറി ഉപയോഗിക്കുന്നുണ്ട്. എം എല്‍ എയുടെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

















