വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയില്‍. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്. യുവനടിയുടെ ലൈംഗിക പീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. അതിനിടെ പൊലീസ് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ജാമ്യം നല്‍കണമെന്ന് ആവശ്യവുമായി രഞ്ജിത്തിൻ്റെ അഭിഭാഷകനാണ് കോടതിയില്‍ എത്തിയിരിക്കുന്നത്. വോട്ട് ചെയ്യുക എന്നുള്ളത് ഒരു പൗരന്റെ അവകാശമാണെന്നും അതിന് ഇടക്കാല ജാന്യം അനുവദിക്കണമെന്നുമാണ് രഞ്ജിത്ത് ആവശ്യപ്പെട്ടിട്ടുള്ളത്. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയില്‍ വേണമെന്നുമാവശ്യപ്പെട്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് ഹർജി നല്‍കിയത്.
പരാതിക്കാരിക്കെതിരെ രഞ്ജിത്ത്:
പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണവും ജാമ്യ ഹർജിയിലെ ഇന്നലത്തെ വാദത്തിനിടെ രഞ്ജിത്ത് കോടതിയെ അറിയിച്ചു. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാല്‍ താൻ വിമർശിക്കുകയും ചില സീനുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സെറ്റില്‍ എല്ലാവരും അറിഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജനുവരിയില്‍ നടന്ന സംഭവത്തില്‍ പരാതി നല്‍കിയത് മാർച്ചിലാണ്. ചില നിർദ്ദേശങ്ങള്‍ ലഭിച്ച ശേഷമാണ് തനിക്കെതിരായ പരാതി നല്‍കിയതെന്നും ജാമ്യ ഹർജിയില്‍ കോടതിയെ അറിയിച്ചു.

















