പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയാണെന്ന് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ജസ്‍ല മാടശ്ശേരി. രാഹുല്‍ തുടര്‍ച്ചയായി അയച്ച മെസേജുകളുടെ സ്ക്രീൻ ഷോട്ടുകളും ജസ്‍ല പങ്കുവെച്ചിട്ടുണ്ട്. ഒരാളുടെ പോക്ക് കണ്ടാല്‍ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവുണ്ടെന്നും കോഴികളെ കിലോമീറ്ററുകള്‍ അപ്പുറത്ത് നിന്ന് തന്നെ മണക്കുമെന്നും ജസ്‍ല ഫേസ്ബുക്കില്‍ കുറിച്ചു. സ്ത്രീ പീഡന വീരന്മാരാണ് കോണ്‍ഗ്രസിന്‍റെ യുവ മുഖമുദ്രയായി ഇലക്ഷനുകളില്‍ മത്സരിക്കുന്നതെങ്കില്‍, കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേല്‍ കയറിയാകും സ്ഥാനാർഥിത്വമെന്നും ജസ്‍ല കുറിച്ചു.


രാഹുലിനെതിരെ കോണ്‍ഗ്രസ് വനിത നേതാവ്
ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തനിക്കെതിരെ നടത്തിയ പരാമർശങ്ങളില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിതാ നേതാവ് എം എ ഷഹനാസും രംഗത്ത് വന്നിരുന്നു. രാഹുലും താനുമായും ഒരു സൗഹൃദവും ഇല്ലെന്നും തമ്മില്‍ ഒരു സെല്‍ഫി പോലും എടുത്തിട്ടില്ലെന്നും എം എ ഷഹനാസ് കോഴിക്കോട് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. തനിക്കെതിരെ ആരോപണമുന്നയിച്ച ഷഹനാസ് ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ പങ്കെടുക്കാനടക്കം തന്നെ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്‍റെ പരാമർശം കള്ളമാണെന്നും അവർ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന കോഴിയെ തിരിച്ചറിയാന്‍ ഒരു സ്ത്രീയ്ക്കും ഒരു ബുദ്ധിമുട്ടുമില്ല, എനിക്ക് കാണണമെന്ന് പറഞ്ഞ് ലിറ്ററേച്ചര്‍ ഫെസ്റ്റ് നടത്താന്‍ അവന്‍ നിരന്തരം എന്നോട് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഷഹനാസ് തുറന്നടിച്ചു. രാഹുല്‍ മാങ്കൂട്ടം ഒരു ‘കോഴി’ ആണെന്ന് എനിക്ക് പണ്ടേ അറിയാം. രാഹുല്‍ ആരോപിച്ച വിഷയങ്ങളില്‍ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആർജവം തനിക്കുണ്ടെന്നും പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണ്. രാഹുലിന് എന്റെ മുന്നിലിരിക്കാൻ ധൈര്യമുണ്ടോ ? രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാൻ ഞാൻ തയ്യാറാണ്- എം.എ. ഷഹനാസ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

















