തിരുവനന്തപുരം ലുലു മാള്‍ കൊച്ചി ലുലു മാളിന്റെ ടേണ്‍ ഓവർ മറികടന്നത് കേവലം മൂന്നുവർഷം കൊണ്ട്. ഒരു മാസം ശരാശരി 50 ലക്ഷം പേരാണ് തിരുവനന്തപുരം ലുലുമാളില്‍ എത്തിയത്. അങ്ങനെ ഒരു വർഷം എത്തിയതാകട്ടെ ആറു കോടി പേരും. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻനായരാണ് ഇക്കാര്യം പറഞ്ഞത്.
2020ലാണ് തിരുവനന്തപുരം ആക്കുളത്ത് ബൈപാസിന് സമീപം 22 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ലുലുമാള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് ഇത്രയും വലിയൊരു മാള്‍ സ്വീകരിക്കുമോ എന്ന ആശങ്കകള്‍ അസ്ഥാനത്താക്കിയാണ് ലുലു റെക്കാഡ് നേട്ടം സ്വന്തമാക്കിയതെന്നും അദ്ദേഹം യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.മൂന്നു വർഷം കൊണ്ടാണ് കൊച്ചി ലുലുമാളിന്റെ ടേണ്‍ ഓവർ തിരുവനന്തപുരം മറികടന്നത്.
തിരുവനന്തപുരം വിപണിയുടെ പ്രത്യേകത
തിരുവനന്തപുരം സ്റ്റേറ്റ് ക്യാപിറ്റല്‍ റീജിയണാണ്. കൊല്ലം, പത്തനംതിട്ട, അന്യസംസ്ഥാനത്താണെങ്കിലും കന്യാകുമാരി എന്നിവ തിരുവനന്തപുരം റീജിയണിലാണ് വരുന്നത്. കൂടാതെ തിരുനെല്‍വേലിയും. അഞ്ച് സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ തിരുവനന്തപുരം ലുലുവിലേക്ക് വരുന്നത്. കഴിഞ്ഞ വർഷം ലുലു മാളില്‍ വന്ന ആളുകളുടെ കണക്ക് 6 കോടിയാണ്. ഇതെങ്ങനെയാണ് സംഭവിച്ചതെന്നാണ് ആളുകള്‍ അദ്ഭുതപ്പെടുന്നത്.തിരുവനന്തപുരത്തെ ഒരു എക്കോസിസ്റ്റം വേറെ ഒരിടത്തും കിട്ടില്ലെന്നും രഘുചന്ദ്രൻനായർ അവകാശപ്പെട്ടു. രാജഭരണ കാലം മുതല്‍ തുടങ്ങിയതാണ് ഗ്രീനിംഗ് ഓഫ് ദ സിറ്റി. ട്രെഡിഷണല്‍ സിറ്റിയായും മോഡേണ്‍ സിറ്റിയായും ഇന്റഗ്രേറ്റ് ചെയ്യുന്ന സംവിധാനമാണ് നമുക്ക് ഇവിടെ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

















