മുൻ ഇന്ത്യൻ ക്രിക്കറ്ററും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന സർക്കാറില്‍ മന്ത്രിയാകും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. നവംബർ 11ന് ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അസ്ഹറുദ്ദീനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താൻ തെലങ്കാന സർക്കാർ തീരുമാനിച്ചത്. മണ്ഡലത്തിലെ മുസ്ലിം വോട്ടുകള്‍ ഇതിലൂടെ പാർട്ടിക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.
കഴിഞ്ഞ ആഗസ്റ്റിലാണ് അസ്ഹറുദ്ദീനെ സംസ്ഥാന ഗവർണറുടെ ക്വാട്ടയില്‍നിന്ന് നിയമനിർമാണ കൗണ്‍സിലിലേക്ക് നാമനിർദേശം ചെയ്തത്. ജൂബിലി ഹില്‍സിലെ തെരഞ്ഞെടുപ്പ് ഫലം ഭരണകക്ഷിയായ കോണ്‍ഗ്രസിന്‍റെ അഭിമാനപ്രശ്നം കൂടിയാണ്. മുസ്ലിം വോട്ടുകളാണ് മണ്ഡലത്തില്‍ വിധി നിർണയിക്കുക. നിലവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരു മുസ്ലിം എം.എല്‍.എയോ മന്ത്രിയോ ഇല്ല.
അസ്ഹറുദ്ദീനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതോടെ ന്യൂനപക്ഷ സമുദായത്തെ കൂടെ നിർത്താനാകുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കണക്കുകൂട്ടല്‍. അസ്ഹർ കൂടി എത്തുന്നതോടെ മന്ത്രിമാരുടെ എണ്ണം 16 ആകും. മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയില്‍ പരമാവധി 18 പേരെ ഉള്‍പ്പെടുത്താനാകും. 2023 ഡിസംബർ ഏഴിനാണ് രേവന്ത് റെഡ്ഢി സർക്കാർ അധികാരത്തിലെത്തുന്നത്.

















