കേരളത്തിൽ നിന്നുള്ള ഏറ്റവും കരുത്തനായ കോൺഗ്രസ് നേതാവ് ആര് എന്ന് ചോദിച്ചാൽ ആലോചനയില്ലാതെ അത് കെസി വേണുഗോപാലാണ് എന്ന് പറയാൻ സാധിക്കും. പാർട്ടിയുടെ ക്ഷാമകാലത്ത് ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായി നിന്ന് രാജ്യത്തുടനീളം കോൺഗ്രസിന് വേണ്ടി സജീവമായ ഇടപെടലുകൾ നടത്തുന്ന നേതാക്കളിൽ പ്രധാനിയാണ് ഇന്ന് കെ സി. ആലപ്പുഴ എംപിയായ കെസി വേണുഗോപാൽ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലും ചർച്ചകൾ കൊഴുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് താൻ കേരളത്തിൽ നിന്നുള്ള എംപി ആണെന്നും അതിനാൽ തന്നെ ഇവിടെയുള്ള ഇടത് സർക്കാരിനെ താഴെയിറക്കുവാൻ സജീവമായി ഇടപെടുമെന്നും അത് ഏതെങ്കിലും കസേര മോഹിച്ചല്ല എന്നും അദ്ദേഹം തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.
കെ സി വേണുഗോപാലിൻറെ കേരളത്തിലെ സജീവ സാന്നിധ്യം ചൂണ്ടിക്കാട്ടി പത്ര ലേഖകർ ചോദ്യമുന്നയിച്ചപ്പോൾ അതിൽ തന്നെ അസഹിഷ്ണുത മറച്ചുവെക്കാതെ വി ഡി സതീശൻ നടത്തിയ റെഡ് അലർട്ട് പരാമർശവും കോൺഗ്രസിൽ വലിയ ചർച്ചയാവുകയാണ്. സതീശന്റെ അസഹിഷ്ണുത നിറഞ്ഞ മറുപടിയോട് നേതൃനിരയിലെ ഭൂരിപക്ഷം ആളുകൾക്കും എതിർപ്പാണ് ഉള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾ യുഡിഎഫിനുള്ളിൽ സതീശനെക്കാൾ സ്വീകാര്യത ലഭിക്കുന്ന നേതാവായി കെ സി മാറിയതിനാൽ ആവാം ഇത് എന്ന് വിലയിരുത്തപ്പെടുന്നു.
എന്നാൽ കേരളത്തിൽ സജീവമാകുമ്പോഴും ദേശീയ രാഷ്ട്രീയത്തിലെ ഓരോ ചലനങ്ങളിലും കെസിയുടെ കരസ്പർശം ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. ഏറ്റവും ഒടുവിലായി ബിഹാർ മഹാസഖ്യത്തിലെ കോൺഗ്രസ് ആർ ജെ ഡി പോരുതീർക്കുന്നതിനും കെ സി നയതന്ത്രം വിജയിച്ചതാണ് നമുക്ക് കാണാൻ കഴിയുന്നത്. തേജസ്വി യാദവുമായി നേരിൽ ബന്ധപ്പെട്ട് കെ സി നടത്തിയ സമവായ ശ്രമങ്ങളാണ് മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് നയിച്ചത്. തുടർച്ചകൾക്കായി രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിനെ ബീഹാറിലേക്ക് അയച്ചതും കെ സി വേണുഗോപാൽ തന്നെയാണ്. മഹാസഖ്യത്തിലെ സൗഹൃദ മത്സരങ്ങൾ ഒഴിവാക്കുവാനും ബിജെപി ജെഡിഎസ് ഭിന്നത പുറത്തുകൊണ്ടുവന്ന് ബീഹാറിൽ ഭരണപക്ഷത്തെ പ്രതിരോധത്തിൽ ആക്കുവാനും വേണുഗോപാലിന് സാധിച്ചു.
കെ സിയുടെ നയതന്ത്രം കേരളത്തിൽ വില പോകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും അധികാരത്തിലേക്ക് തിരികെയെത്തിക്കണമെങ്കിൽ ചില്ലറ അധ്വാനം പോരാ. എന്നാൽ അതിന് കോൺഗ്രസ് നേതൃനിരയിൽ ചോദ്യം ചെയ്യപ്പെടാൻ ആവാത്ത ഒരു മുഖം വേണം. ഈ നേതൃമുഖം ഘടകകക്ഷികൾക്കും സ്വീകാര്യമാകണം. നിലവിലെ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ നിരീക്ഷിക്കുമ്പോൾ ഈ പ്രശ്നങ്ങൾക്കുള്ള ഏക പരിഹാരമാണ് കെസി വേണുഗോപാൽ എന്നും പറയേണ്ടിയിരിക്കുന്നു.

















