മൂന്ന് പോലീസുകാരെ ബോംബറിഞ്ഞു കൊന്ന കേസിലെ പ്രതിയായ കമ്മ്യൂണിസ്റ്റ് ഭീകരൻ ഇടുക്കിയില്‍ നിന്നും പിടിയിലായി. ദേശീയ അന്വേഷണ ഏജൻസിയാണ് ഇയാളെ മൂന്നാറില്‍ നിന്നും പിടികൂടിയത്. ഝാർഖണ്ഡ് സ്വദേശിയായ സഹൻ ടുടി ആണ് അറസ്റ്റിലായത്.
മൂന്നാറിലെ ഒരു തേയില തോട്ടത്തില്‍ തൊഴിലാളിയായി കഴിഞ്ഞു വരികയായിരുന്നു ഇയാള്‍. ബോംബ് സ്ഫോടന കേസിന് പിന്നാലെ ഝാർഖണ്ഡില്‍ നിന്ന് കടന്ന പ്രതി മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇയാളുടെ ഭാര്യയും ഇതേ എസ്റ്റേറ്റില്‍ ഒപ്പം ജോലി ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ മൂന്നാറില്‍ നിന്ന് പിടികൂടിയത്.
2021ആണ് ഝാർഖണ്ഡില്‍ സ്ഫോടനത്തിലൂടെ 3 പൊലീസുകാരെ ഈ കമ്മ്യൂണിസ്റ്റ് ഭീകരൻ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒന്നരവർഷമായി ഇയാള്‍ കേരളത്തില്‍ ആണ് ഒളിവില്‍ കഴിഞ്ഞു വന്നിരുന്നത്. ഇയാളോടൊപ്പം മറ്റു നിരവധി കമ്മ്യൂണിസ്റ്റ് ഭീകരരും കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് എൻഐഎക്ക് ലഭിച്ചിരിക്കുന്ന സൂചന. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേസുകളില്‍ പെട്ട ഒളിവില്‍ പോയ കമ്മ്യൂണിസ്റ്റ് ഭീകരരും ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

















