പാലക്കാട്ട് പൊതുപരിപാടികളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സജീവം. പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിന് ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തും. ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് എംഎല്‍എയുടെ പരിപാടി. എംഎല്‍എയ്ക്ക് ആശംസ അറിയിച്ച് പിരായിരി ആറാം വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റിയാണ് ഫ്ലക്സ് സ്ഥാപിച്ചത്.
ഇതുവരെ പാലക്കാട്ടെ രാഹുലിന്‍റെ പൊതുപരിപാടികള്‍ ആരെയും അറിയിക്കാതെയും ഫ്ലക്സ് ബോര്‍ഡ് സ്ഥാപിക്കാതെയുമാണ് നടത്തിയിരുന്നതെങ്കില്‍ റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് നടത്തുന്നത്. വിവാദങ്ങളുണ്ടായി ഒന്നര മാസത്തിനുശേഷമാണ് രാഹുലിന്‍റെ പേരില്‍ ഇത്തരത്തിലൊരു ഫ്ലക്സ് മണ്ഡലത്തില്‍ സ്ഥാപിക്കുന്നത്. പരിപാടിയില്‍ പ്രതിഷേധവുമായി എത്തുമെന്നാണ് ബിജെപിയും ഡിവൈഎഫ്‌ഐയും അറിയിക്കുന്നത്. പിരായിരി പഞ്ചായത്തിലെ പൂളിക്കുന്നം കോണ്‍ക്രീറ്റ് റോഡിന്‍റെ ഉദ്ഘാടനമാണ് ഇന്ന് വൈകിട്ട് നടക്കുന്നത്.
എംഎല്‍എ ഫണ്ട് അനുവദിച്ച രാഹുല്‍ പൂഴിക്കുന്നം കോണ്‍ക്രീറ്റ് റോഡ് എന്ന സ്വപ്ന പദ്ധതിക്ക് എംഎല്‍എ ഫണ്ട് അനുവദിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കും പദ്ധതി യഥാര്‍ഥ്യമാക്കാൻ പരിശ്രമിച്ച വാര്‍ഡ് മെമ്ബര്‍ എച്ച് ഷമീറിനും അഭിനന്ദനങ്ങള്‍ എന്നാണ് ഫ്ലക്സ് ബോര്‍ഡിലുള്ളത്. പത്തു ലക്ഷം രൂപ എംഎല്‍എ ഫണ്ട് അനുവദിച്ചുകൊണ്ടാണ് റോഡ് നിര്‍മിച്ചിരിക്കുന്നതെന്നും ഇതിനാല്‍ തന്നെ എംഎല്‍എ ആണ് റോഡ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് ജനങ്ങള്‍ അഭിപ്രായപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്ഘാടനം ഇത്തരത്തില്‍ തീരുമാനിച്ചതെന്നും വാര്‍ഡ് അംഗം എച്ച് ഷമീര്‍ പറഞ്ഞു.ഇന്നലെ പാലക്കാട് കണ്ണാടി പഞ്ചായത്തില്‍ കോണ്‍ഗ്രസിൻ്റെ മൂന്ന് വാർഡുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. വാർഡുകളിലെ പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നതിന്‍റെ ഉദ്ഘാടനം രാഹുല്‍ മാങ്കൂട്ടത്തില്‍ നിർവഹിച്ചു. എംഎല്‍എ വരുന്ന വിവരം അവസാന നിമിഷമാണ് ആളുകളെ അറിയിച്ചത്.
ഇന്നലെ പാലക്കാട് നഗരസഭയിലെ 36-ാം വാർഡിലെ കുടുംബശ്രീ വാർഷികം, ബാലസദസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞ അഞ്ചിന് കെഎസ്‌ആർടിസി ബെംഗളൂരു ബസ് രാഹുല്‍ ഫ്ളാഗ് ഓഫ് ചെയ്തത് വിവാദമായിരുന്നു.ലൈംഗിക ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങള്‍ക്കുമിടെ കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യമായി ഒരു പരിപാടിയില്‍ പങ്കെടുത്തത്. പാലക്കാട് നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന ബസിൻ്റെ ഫ്ലാഗ് ഓഫ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിർവ്വഹിച്ചത്. തൊഴിലാളി സംഘടനാ നേതാക്കളെ അറിയിക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം നടത്തിയതില്‍ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർ ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെയും ഡിപോ എഞ്ചിനിയറെയും ഉപരോധിച്ചു.

















