തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും വിധത്തില്‍ വിപുലമായ സര്‍വെയാണ് ഉദ്ദേശിക്കുന്നത്. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കും. രണ്ടാം തുടര്‍ ഭരണം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് പിണറായി സര്‍ക്കാര്‍. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം വിപുലമായ പിആര്‍ സംവിധാനം പ്രാബല്യത്തില്‍ വന്നത് അടുത്തിടെയാണ്. ഇതിന് പുറമെയാണ് സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളിലേക്ക് സർവ്വേക്ക് ആളെ എത്തിക്കുന്നത്.
സര്‍ക്കാര്‍ ചെയ്ത ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് പ്രധാന ഉദ്ദേശം. ഒപ്പം ഇനി സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടപ്പാക്കണമെന്ന് ജനം ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണവും നടത്തും. സാക്ഷരതാ സര്‍വെ മാതൃകയില്‍ കോളേജ് വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി വീടുവീടാന്തരം വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം ഇതിനായി വിശദമായ മൊഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്.
പരിശീലന നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ പദ്ധതി എന്നനിലയില്‍ തന്നെയാണ് ക്ഷേമ സർവ്വേയുടെ നടത്തിപ്പ് ചെലവ് ഏത് വകുപ്പില്‍ നിന്നായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളിലേക്ക് എത്താനും ജനഹിതം അറിയാനും സര്‍ക്കാര്‍ ചെലവിലും അല്ലാതെയും പല പദ്ധതികള്‍ ഇടതുമുന്നണിക്കും സര്‍ക്കാരിനും ഉണ്ട്. ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കണക്കെടുപ്പ് മാത്രമല്ല ഇടതുമുന്നണിയൊരുക്കുന്ന പ്രകടന പത്രികയില്‍ വരെ സര്‍വെയുടെ പ്രതിഫലനമുണ്ടാകും. കനത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും പൊതുജനാവിലെ പണം ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ നടപ്പിലാക്കുവാനാണ് സർക്കാർ ഈ സർവേയിലൂടെ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.

















