അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തം ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളി. കാണക്കാരി രത്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേല്‍ വീട്ടില്‍ താമസിക്കുന്ന സാം ജോർജ്(59) ആണ് ഭാര്യയെ ജെസ്സിയെ കൊലപ്പെടുത്തി കൊക്കയിലേയ്ക്ക് തളളിയിട്ടത്.ജെസിയെ തോർത്ത് ഉപയോഗിച്ചു വായും, മൂക്കും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാത്രി 1 മണിയോടെ ജെസിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കയറ്റി ഇടുക്കി ജില്ലയിലെ ഉടുമ്ബന്നൂർ റോഡില്‍ 30 അടിയോളം താഴ്ച്ചയുള്ള കൊക്കയിലേയ്ക്ക് തള്ളുകയായിരുന്നു.
വിദേശത്തായിരുന്ന മൂന്ന് മക്കളും അമ്മയെ വിളിച്ച് കിട്ടുന്നില്ലെന്ന് ബന്ധുക്കളെ അറിയിച്ചതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറംലോകമറിഞ്ഞത്. തുടർന്ന് ഭർത്താവ് സാമിനെ മൈസൂരുവില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ ജെസിയെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിക്കുകയും ചെയ്തു.
സെപ്റ്റംബർ 26ന് വൈകീട്ട് 6 മണിയോടെ ഉണ്ടായ വഴക്കിനെ തുടർന്ന് സാം ജോർജ്, ജെസിക്ക് നേരെ പെപ്പർ സ്പ്രേ അടിച്ച് അവശയാക്കിയ ശേഷം തോർത്ത് ഉപയോഗിച്ച് വായും മൂക്കും മൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. 2005 മുതല്‍ ഇരുവരും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇവരുടെ വിവാഹമോചന കേസ് പാലാ കോടതിയില്‍ നടന്നുവരികയായിരുന്നു

















