ചെന്നൈ വിമാനത്താവളത്തില്‍ കോടികളുടെ ലഹരിമരുന്നുമായി ബോളിവുഡ് നടൻ അറസ്റ്റില്‍. 3.5 കിലോഗ്രാം കൊക്കെയ്നുമായാണ് യുവനടൻ അറസ്റ്റിലായത്.35 കോടി വിലവരുന്ന കൊക്കെയ്നാണ് പിടിയിലായത്. ചെന്നൈ കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കരണ്‍ ജോഹറിന്റെ ഹിറ്റ് ചിത്രമായ സ്റ്റുഡന്റ് ഓഫ് ദി ഇയറില്‍ അഭിനയിച്ചിട്ടുള്ള നടനാണ് അറസ്റ്റിലായിട്ടുള്ളത്.
ഞായറാഴ്ച പുലർച്ചെയാണ് യുവനടൻ അറസ്റ്റിലായത്. എയർ ഇൻറലിജൻസ് അധികൃതരാണ് യുവനടന്റെ ബാഗ് പരിശോധിച്ചത്. സിംഗപ്പൂരില്‍ നിന്നാണ് നടൻ എത്തിയത്. യുവനടന്റെ ട്രോളി ബാഗിലെ രഹസ്യ അറയില്‍ പ്ലാസ്റ്റിക് ബാഗുകളിലാക്കി വച്ച നിലയിലായിരുന്നു കൊക്കെയ്ൻ കണ്ടെത്തിയത്. അപരിചിതനായ കംബോഡിയൻ സ്വദേശി നല്‍കിയ ബാഗാണ് കൈവശമുള്ളതെന്നാണ് യുവനടൻ വിശദമാക്കുന്നത്.
കംബോഡിയയില്‍ നിന്ന് അപരിചിതൻ നല്‍കിയ ബാഗെന്ന് നടൻ
കംബോഡിയയില്‍ നിന്നും സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തിലെത്തിയപ്പോഴാണ് നടന്‍ പിടിയിലാകുന്നത്. നടന്റെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മുംബൈയിലേക്കും ദില്ലിയിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എത്തിച്ച മയക്കുമരുന്നാണ് പിടിയിലായത്.
കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ ചെന്നൈ വിമാനത്താവളത്തില്‍ നടന്ന വൻ തോതിലുള്ള മയക്കുമരുന്ന് വേട്ടയിലെ രണ്ടാമത്തെ സംഭവമാണ് ഇത്. സെപ്തംബറില്‍ 5.6 കിലോഗ്രാം കൊക്കെയ്നാണ് ചോക്ലേറ്റ് ബോക്സില്‍ ഒളിപ്പിച്ച് ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചത്. സംഭവത്തില്‍ എത്യോപ്യയില്‍ നിന്നുള്ള രണ്ട് പേർ അറസ്റ്റിലായിരുന്നു. സെപ്തംബർ 16ന് എത്യോപ്യൻ സ്വദേശിയില്‍ നിന്ന് 2 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയിരുന്നു.

















