കൊച്ചിയിലെ ഹണിട്രാപ് കേസില്‍ വഴിത്തിരിവ് ഉണ്ടായതോടെ, യുവതിയുടെ പരാതിയില്‍ ഐടി വ്യവസായിക്ക് കുരുക്ക് മുറുകി. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയെ വാഹനത്തില്‍ വച്ച് പീഡിപ്പിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി സിഇഒ വേണു ഗോപാലകൃഷ്ണന്റെ മെര്‍സഡിസ് ബെന്‍സ് ജി-വാഗണ്‍ ഇന്‍ഫോ പാര്‍ക്ക് പൊലീസ് പിടിച്ചെടുത്തു. ഈ വാഹനത്തില്‍ വച്ച് പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് പരാതി. പ്രതി വേണു ഗോപാലകൃഷ്ണന്റെ ഓഫീസില്‍ നാളെ പൊലീസ് പരിശോധന നടത്തുമെന്നാണ് സൂചന.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ, വേണു സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ പ്രതികളായ മൂന്ന് ജീവനക്കാര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രതിക്ക് സ്വാധീനമുള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വേണുവിന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്.ബലാത്സംഗം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപണമുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രഥമദൃഷ്ട്യാ ഈ ആരോപണങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭ്യമാണെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍, ഭീഷണിപ്പെടുത്തിയെന്ന കുറ്റം മാത്രം ചുമത്തപ്പെട്ട സ്ഥാപനത്തിലെ ജീവനക്കാരായ ജേക്കബ് പി. തമ്ബി, എബി പോള്‍, ബിമല്‍രാജ് ഹരിദാസ് എന്നിവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇവര്‍ക്ക് ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വേണു ഗോപാലകൃഷ്ണന് എതിരെ കേസെടുത്തിരിക്കുന്നത്.
യുവതി തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന ഇയാളുടെ പരാതിയില്‍ ആദ്യം യുവതിക്കും ഭര്‍ത്താവിനുമെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. താന്‍ ഐസിസി മുന്‍പാകെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് യുവതി വെളിപ്പെടുത്തിയത്. തൊഴിലിടത്തില്‍ ലൈംഗിക താല്‍പ്പര്യത്തോടെ വേണു ഗോപാലകൃഷ്ണന്‍ പെരുമാറിയെന്നാണ് ആക്ഷേപം. കേസില്‍ പ്രതിയായതോടെ വേണു ഗോപാലകൃഷ്ണന്‍ ഒളിവിലാണ്.
പരാതിക്കാരിയായ യുവതി ലിറ്റ്മസ് കമ്ബനിയില്‍ നേരിട്ട ക്രൂരതകള്‍ തുറന്നുപറഞ്ഞത് ഇങ്ങനെ
എല്ലാവരും പറയുന്നത് ഞങ്ങള്‍ അവരെ ഹണി ട്രാപ്പില്‍ കുടുക്കിയെന്നാണ് പക്ഷെ വാസ്തവം അതല്ല ഞാന്‍ പോലീസില്‍ പരാതി കൊടുക്കാന്‍ ഇരിക്കുവായിരിന്നു. ലിറ്റ്മസ് കമ്ബനിയുടെ ഇന്റേണല്‍ കമ്മിറ്റിക്ക് വരെ ഞാന്‍ ഒരു പരാതി ഫയല്‍ ചെയ്തിരുന്നു.ജൂലൈ മാസം പതിനൊന്നാം തീയതിയാണ് പരാതി നല്‍കിയത്. ഇതിന് മുന്നേയും പരാതി നല്‍കിയിരുന്നു. പക്ഷെ അവര്‍ ആരും പരാതി പരിഗണിച്ചിട്ടില്ല. പരാതി ഞാന്‍ ഒഫീഷ്യലി ഫയല്‍ ചെയ്തപ്പോള്‍ തന്നെ എന്നെ സ്ഥാപനത്തില്‍ നിന്ന് പറഞ്ഞുവിട്ടു. പരാതി പിന്‍വലിക്കാനും സമ്മര്‍ദ്ദം ഉണ്ടായി. അതുപോലെ ആ ഓഫീസിലുള്ളവര്‍ക്കും അറിയാം നടന്ന കാര്യം എന്താണെന്ന്. ജോലി പോകുമെന്ന് കരുതി ആരും മുന്നോട്ട് വരില്ല.

















