പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്റർ കടുത്ത വിവാദത്തിലേക്ക്. മഹാത്മാ ഗാന്ധിജിയുടെ ചിത്രത്തിന് മുകളിലായി വിനായക് ദാമോദർ സവർക്കറുടെ ചിത്രം നല്‍കിയിരിക്കുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്ററിലാണ് ഈ ന്യായീകരണമില്ലാത്ത ക്രമീകരണം.
“ഐക്യം, അനുകമ്ബ, പ്രവർത്തനം എന്നിവയിലൂടെ സ്വാതന്ത്ര്യം വളരുന്നു എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പങ്കുവെച്ചത്. പോസ്റ്ററില്‍ ഗാന്ധിജിക്കൊപ്പം ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്ര ബോസ് എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആദ്യ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയത് ശ്രദ്ധേയമാണ്.
യൂണിയൻ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും സഹമന്ത്രി സുരേഷ് ഗോപിയുമാണ് മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്നത്. സവർക്കറെ ഗാന്ധിജിക്ക് മുകളില്‍ പ്രതിഷ്ഠിച്ചത് ചരിത്രപരമായി അനുചിതമാണെന്നും സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളെ അവഗണിക്കുന്നതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ വിമർശനം ശക്തമാകുന്ന സാഹചര്യത്തില്‍ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സവർക്കറുടെ ചിത്രം പോസ്റ്ററില്‍ നല്‍കിയത് തന്നെ ചരിത്രപരമായ അനീതിയാണെന്ന് വിമർശകർ സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന നേതാക്കളെ അവഗണിക്കുന്നതായി വിമർശകർ ആരോപിക്കുന്നു, പ്രത്യേകിച്ച് നെഹ്റുവിന്റെ അഭാവം.

















