സുപ്രീംകോടതിയുടെ മുൻപില്‍ എത്തിയ ഒരു ഹൈ പ്രൊഫൈല്‍ വിവാഹമോചന കേസില്‍ നിർണായക ഇടപെടല്‍ നടത്തിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. 18 മാസം മാത്രം നീണ്ടുനിന്ന ദാമ്ബത്യത്തിന് 18 കോടി രൂപയാണ് യുവതി വിവാഹമോചനത്തിനായി ആവശ്യപ്പെട്ടിരുന്നത്. പണം കൂടാതെ മുംബൈയില്‍ ഒരു വീടും ഒരു ബിഎംഡബ്ല്യു കാറും വേണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു.
വിവാഹമോചനത്തെ പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമായി കാണരുതെന്ന് കേസില്‍ പരാതിക്കാരിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ‘ നിങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം ഉള്ളതായി മനസ്സിലാക്കുന്നു. ആവശ്യമുള്ള പണം നിങ്ങള്‍ക്ക് സ്വന്തമായി സമ്ബാദിച്ചു കൂടെ? വിവാഹമോചനത്തിന് ശേഷം സ്വന്തമായി സമ്ബാദിക്കുകയും സ്വതന്ത്രമായി ജീവിക്കുകയും അല്ലേ വേണ്ടത്? ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള ഒരു അവസരമായി വിവാഹമോചനത്തെ കാണരുത്’ എന്നും ചീഫ് ജസ്റ്റിസ് യുവതിയോട് പറഞ്ഞു.
സെറ്റില്‍മെന്റ് പ്രൊപ്പോസലിന്റെ ഭാഗമാണ് യുവതിയുടെ ആവശ്യമെന്നും അതിനെ ഒരു ജീവകാരുണ്യ പ്രവർത്തനമായി കാണരുതെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചു.കേസില്‍ ഇരുകക്ഷികളുടെയും വാദം കേട്ട കോടതി അന്തിമ വിധിക്കായി കേസ് മാറ്റിവെച്ചു.വിവാഹമോചന പ്രക്രിയകളിലെ സ്വാശ്രയത്വത്തെയും അന്തസ്സിനെയും കുറിച്ചുള്ള ചർച്ചകള്‍ക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശം.

















