ആലുവയിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട അഖില എന്ന മുപ്പതുകാരിയും, അറസ്റ്റ് ചെയ്യപ്പെട്ട ബിനു എന്ന 35കാരനും തമ്മില്‍ ഒരു വർഷത്തിലേറെയായി അടുപ്പത്തില്‍ ആയിരുന്നു. ഇവർ മൂന്ന് തവണ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. പലപ്പോഴും രണ്ടു ദിവസമടുപ്പിച്ച് അവിടെ താമസിച്ചിട്ടുമുണ്ട്.
ഇന്നലെ മുറി ബുക്ക് ചെയ്തതും പണം അടച്ചതും യുവതിയാണ്. പോലീസുകാരോട് ഇക്കാര്യം പറഞ്ഞത് ലോഡ്ജ് ജീവനക്കാരനാണ്. രാത്രി എട്ടരയോടെ ഇരുവരും ഇവിടെയെത്തി. ബിനു മദ്യപിക്കുന്നതിനിടെ അഖില വിവാഹക്കാര്യം പറഞ്ഞു. മുൻപും ഇവർ നാട്ടുകാരുടെ മുൻപില്‍ വച്ച് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
ഇതിൽ പ്രതി പ്രകോപിതനായി. വാക്കുതർക്കം കയ്യാങ്കളിയിലേയ്ക്ക് നീങ്ങി. ഇതിനിടെ ഷോള്‍ ഉപയോഗിച്ച് യുവതിയുടെ കഴുത്ത് മുറുക്കി. ശ്വാസം മുട്ടി യുവതി കൊല്ലപ്പെടുകയായിരുന്നു. പ്രതി ബിനു പോലീസിനോട് കുറ്റം ഏറ്റു പറഞ്ഞിട്ടുണ്ട്.
മൃതദേഹം ഉണ്ടായിരുന്നത് ബാത്ത്റൂമിനോട് ചേർന്നാണ്. അഖില ബോധരഹിതയായി വീണപ്പോഴാണ് ഇയാള്‍ സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തത്. സുഹൃത്താണ് പോലീസിനെ വിവരമറിയിച്ചത്. തോട്ടുങ്കല്‍ ലോഡ്ജിലാണ് അർധരാത്രിയോടെ കൊലപാതകം നടന്നത്. ഇന്നലെ യുവാവ് എത്തിയതിന് ശേഷമാണ് യുവതി വന്നത്.

















