വിതുരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ആദിവാസി യുവാവ് മരിച്ചെന്ന ആരോപണം തള്ളി കുടുംബം. കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞിട്ടില്ലെന്ന് മരിച്ച ബിനുവിൻറെ സഹോദരിമാർ പറഞ്ഞു. ബിനുവിനെ ആംബുലൻസിലേക്ക് കയറ്റാൻ സഹായിച്ചത് യൂത്ത് കോണ്‍ഗ്രസുകാരാണ്.
ഇന്നലെ വൈകിട്ട് പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിലർ സമീപിച്ചതായും എന്നാല്‍ കേസിന്‍റെ പിറകെ പോകാനാകില്ലെന്ന് ഞങ്ങള്‍ പറഞ്ഞു. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് എഫ്‌ഐആറിട്ടിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി ലാല്‍ റോഷിയെ ഒന്നാംപ്രതിയാക്കിയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഗുരുതരാവസ്ഥയിലായ ആദിവാസി യുവാവ് ബിനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകാൻ ആംബുലൻസുലേക്ക് മാറ്റുന്നതിനിടയാണ് കോണ്‍ഗ്രസ് വാഹനം തടഞ്ഞതെന്നാണ് കേസ്.വിതുര സർക്കാർ ആശുപത്രി ഇൻ ചാർജ് പത്മ കേസരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആശുപത്രി ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, വാഹനം തടഞ്ഞുവച്ചു എന്നീ ഗുരുതര കുറ്റങ്ങളാണ് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ എഫ്‌ഐആറിലുള്ളത്.ആംബുലൻസ് തടഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിക്കുന്നതിനിടയാണ് പോലീസ് എഫ്‌ഐആർ പുറത്തുവന്നത്.
അതേസമയം, രോഗിയുമായി പോയ ആംബുലൻസ് തടയുക എന്നത് ശരിയായ നിലപാടല്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കുറച്ചുപേർ കൊടിയും എടുത്ത് സമരത്തിന് വരുന്നതാണ് ഇപ്പോഴത്തെ കാഴ്ച. സമരം ചെയ്യണ്ട എന്നതല്ല മരണവീട്ടില്‍ മന്ത്രിമാർ പോകുന്നത് തടയാമോ എന്നതാണ് ചോദ്യമെന്നും മന്ത്രി പറഞ്ഞു.

















