കൊച്ചി എളംകുളത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് വൻ ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എംഡിഎംഎയുടെ പില്‍സ്, രണ്ട് ഗ്രാം കഞ്ചാവ്, കഞ്ചാവ് കൃഷിചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ എന്നിവയുമായി ഒരു സ്ത്രീയടക്കം നാല് പേരാണ് പിടിയിലായത്. പോലീസ് അന്വേഷിച്ചെത്തിയതിനെ തുടർന്ന് പ്രതികള്‍ തൊണ്ടിമുതല്‍ നശിപ്പിക്കാൻ ശ്രമിക്കുകയും ബല പ്രയോഗം നടത്തുകയും ചെയ്തിരുന്നതായാണ് വിവരം.
മലപ്പുറം കോഴിക്കോട് സ്വദേശികളായ അബു ഷാമില്‍, ഷാമില്‍, ദിയ, ഫിജാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതോടെ ലഹരി വിതരണത്തിന്റെയും വലിയൊരു ശൃംഖലയിലേക്കാണ് പോലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നത് എന്നാണ് പോലീസിന്റെ പ്രാഥമികമായ നിഗമനം. പിടിയിലായ ദിയ എംബിഎ കഴിഞ്ഞ് ജോലി ചെയ്യുകയാണ്. മറ്റൊരാള്‍ അക്കൗണ്ടന്റാണ്. ഇരുപതിനായിരം രൂപക്ക് ഫ്ലാറ്റ് വാടകക്കെടുത്താണ് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരി പിടികൂടുന്നതിനായി ഫ്ലാറ്റില്‍ എത്തിയപ്പോള്‍ ബലപ്രയോഗത്തിലൂടെ വാതില്‍ അടയക്കാൻ ശ്രമിക്കുകയും പോലീസ് ആ നീക്കം തകർക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ ഇവർ ലഹരി വസ്തുക്കള്‍ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.എംഡിഎംഎയുടെ പില്‍സ് അടക്കമുള്ളവ ശുചിമുറിയില്‍ എറിഞ്ഞ് നശിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍, പോലീസ് ഇത് തന്ത്രപരമായി വീണ്ടെടുക്കുകയായിരുന്നു. ലഹരിവസ്തുക്കള്‍ കൂടാതെ ഒന്നര ലക്ഷം രൂപയും പോലീസ് ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

















