നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിനെ വിജയിപ്പിക്കുവാൻ കരുത്തുറ്റ പ്രകടനങ്ങളുമായി ഇടതു ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മണ്ഡലത്തിൽ സജീവമായിരുന്നു. മലയോര കർഷക കേന്ദ്രങ്ങളിൽ മാണി ഗ്രൂപ്പിന് നിർണായക സ്വാധീനമുണ്ട് എന്ന അവകാശവാദവും അവർ ഉന്നയിച്ചിരുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണി നേരിട്ടെത്തി കോൺഗ്രസിനും യുഡിഎഫിനും എതിരെ കടന്നാക്രമണം നടത്തിയാണ് നിലമ്പൂരിൽ പാർട്ടിയുടെ പ്രചരണം സംഘടിപ്പിച്ചത്.
എന്നാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോൾ അത് സിപിഎമ്മിനും ഇടതുമുന്നണിക്കും കനത്ത പ്രഹരമായി മാറുകയാണ്. 11000 വോട്ടുകൾക്ക് ആര്യാടൻ ഷൗക്കത്ത് മിന്നും വിജയം നേടിയപ്പോൾ പി വി അൻവർ 20000ത്തോളം വോട്ടുകൾ നേടി തന്റെ കരുത്ത് തെളിയിക്കുകയും ചെയ്തു. ഇതുമാത്രമല്ല സ്വന്തം പഞ്ചായത്തിലും സ്വന്തം വീടിരിക്കുന്ന ബൂത്തിലും ഇടതു സ്ഥാനാർഥി സ്വരാജ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്നിലായി പോവുകയും ചെയ്തു. സ്വന്തം ജന്മനാട്ടിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന് ഏറ്റ കനത്ത തോൽവി അതുകൊണ്ടുതന്നെ സിപിഎമ്മിന് കടുത്ത ആഘാതമാണ്.
എന്നാൽ ഇപ്പോൾ ട്രോളന്മാർ കളത്തിൽ ഇറങ്ങിയതോടെ സ്വരാജിന് മാത്രമല്ല ഇടതു ഘടകകക്ഷിയായ കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ ജോസ് കെ മാണിക്കും നിലമ്പൂരിലെ തെരഞ്ഞെടുപ്പ് വലിയ തിരിച്ചടിയാവുകയാണ്. സ്വരാജിനെ പോലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ജോസ് കെ മാണിയും സ്വന്തം ബൂത്തിൽ പിന്നിലായിരുന്നു. സ്വരാജ് സ്വന്തം പഞ്ചായത്തിൽ പിന്നിൽ ആയപ്പോൾ പാലാ മുനിസിപ്പാലിറ്റിയിലെ താമസക്കാരനായ ജോസ് കെ മാണി മുനിസിപ്പാലിറ്റിയിലും മാണി സി കാപ്പന് പിന്നിൽ ആയിട്ടാണ് ഫിനിഷ് ചെയ്തത്. അതുകൊണ്ടുതന്നെ ഇരുവർക്കും ഇടയിലുള്ള പ്രധാനപ്പെട്ട ഈ സാമ്യം ചൂണ്ടിക്കാട്ടി രാഷ്ട്രീയ എതിരാളികൾ പരിഹാസ ട്രോളുകളുമായി രംഗത്തിറങ്ങുന്നുണ്ട്.


















