ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡൊമിനെ തെറ്റിദ്ധരിപ്പിച്ച് ലക്ഷ്യം ഭേദിക്കുന്ന പുതിയ തന്ത്രം പരീക്ഷിച്ചതായി ഇറാന്റെ അവകാശ വാദം. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ഹൈഫയിലും ടെല്‍ അവീവിലും ഇറാൻ ആക്രമണം നടത്തിയത് ഇങ്ങനെയാണെന്ന് വിശദീകരണം. ഇറാന്റെ അവകാശവാദത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
അയണ്‍ ഡോം പ്രതിരോധ സംവിധാനത്തിലെ മിസൈലുകള്‍ ഇസ്രയേലിന്റെ തന്നെ നെവാതിം വ്യോമതാവളത്തില്‍ പതിക്കുന്നതായി അവകാശപ്പെടുന്ന വീഡിയോ തുർക്കിയിലെ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്‌തു. ആകാശക്കാവല്‍ മറികടന്ന് ഇറാൻ്റെ ബാലിസ്‌റ്റിക് മിസൈലുകള്‍ ഇസ്രയേലിലെ നിർണായക സ്ഥാനങ്ങളില്‍ എത്തിയത് ഈ പുത്തൻ തന്ത്രത്തിലൂടെയാണെന്നാണ് അവകാശവാദം.
യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സാങ്കേതിക പിന്തുണയുണ്ടായിട്ടും ആക്രമണം തടുക്കാൻ ഇസ്രയേലിന് കഴിഞ്ഞില്ലെന്ന് ഇറാൻ്റെ റവല്യൂഷനറി ഗാർഡ്‌ഡ് കോർ ചൂണ്ടിക്കാട്ടി. ഇറാൻ പിന്തുണയുള്ള യമനിലെ ഹൂതി വിഭാഗം തൊടുത്ത മിസൈലും ഇസ്രയേല്‍ പ്രതിരോധം മറികടന്നതായി റിപ്പോർട്ടുണ്ട്.

















