ഐഎസ്‌ആർഒ മുൻ ശാസ്ത്രജ്ഞൻ നെല്ലായ് എസ്. മുത്തു (70)വിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പുസ്തകങ്ങളുടെ വിവർത്തകൻ എന്ന നിലയില്‍ പ്രശസ്തനാണ് അദ്ദേഹം.
തിരുനെല്‍വേലിയിലെ നെല്ലായ് സ്വദേശിയായ അദ്ദേഹം പാങ്ങപ്പാറയിലാണ് താമസം . കുറച്ചു ദിവസമായി അദ്ദേഹം വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു. സഹായിയായ രാജൻ നിരവധി തവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോള്‍ അബോധാവസ്ഥയില്‍ നിലത്ത് വീണുകിടക്കുകയായിരുന്നു. ഉടൻ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ശാസ്ത്രം മുതല്‍ ബാലസാഹിത്യം വരെയുള്ള വിഷയങ്ങളില്‍ നൂറിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മരതകം ആണ് ഭാര്യ. എം. ബാലസുബ്രഹ്‌മണ്യൻ, എം. കലൈ വാണി എന്നിവർ മക്കളാണ്.

















