കാലിക്കറ്റ് സർവകലാശാലയില്‍ ബിരുദ കോഴ്സുകള്‍ക്ക് അപേക്ഷിച്ചവരുടെ എണ്ണത്തില്‍ വൻ കുറവ്. 1,06,000 സീറ്റുകളിലേക്ക് ആകെ 79,500 പേരേ അപേക്ഷിച്ചിട്ടുള്ളൂ. കഴിഞ്ഞ വർഷം വരെ ഒരു ലക്ഷത്തിനു മുകളില്‍ അപേക്ഷകരുണ്ടായിരുന്നു.
2023-24 വർഷം വരെ സീറ്റുകളേക്കാള്‍ കൂടുതല്‍ അപേക്ഷകരുണ്ടായിരുന്നു. കഴിഞ്ഞ വർഷം 1,07,217 സീറ്റുകളിലേക്ക് 1,03,100 അപേക്ഷകള്‍ വന്നിരുന്നു. കഴിഞ്ഞ വർഷത്തെ 4000 അപേക്ഷകരുടെ കുറവ് ഇത്തവണ 26,500 ആയി ഉയർന്നു.
മേയ് 27-ന് ആരംഭിച്ച രജിസ്ട്രേഷൻ ജൂണ്‍ ഒൻപതിനാണ് അവസാനിച്ചത്. അഞ്ച് ജില്ലകളിലായി 436 കോളേജുകളാണ് സർവകലാശാലയ്ക്ക് കീഴിലുള്ളത്.ഭാഷ (11), സയൻസ് (32), കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് (12), ജേണലിസം (അഞ്ച്), ഫൈൻ ആർട്സ് (നാല്), മാനവികം (16), ഡബിള്‍ മേജർ (10), ബിവോക് (34) എന്നിങ്ങനെയാണ് കോഴ്സുകളുള്ളത്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് പോലുള്ള പുതിയ കോഴ്സുകള്‍ക്കും ബികോം, ബിസിഎ, മാനേജ്മെന്റ് കോഴ്സുകള്‍ക്കുമാണ്. സയൻസ്, ഭാഷാ വിഷയങ്ങള്‍ക്കാണ് അപേക്ഷകർ കുറയുന്നത്.
1,37,572 പേരാണ് ഇത്തവണ അഞ്ച് ജില്ലകളിലായി ഹയർസെക്കൻഡറി വിജയിച്ച് ഉന്നതവിദ്യാഭ്യാസത്തിന് അർഹരായത്. കാലിക്കറ്റില്‍ ഇത്തവണ ലഭിച്ച അപേക്ഷകള്‍ വെച്ചുനോക്കുമ്ബോള്‍ ഈ ജില്ലകളിലെ അരലക്ഷത്തിലധികം വിദ്യാർഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഏതു മേഖല തിരഞ്ഞെടുക്കുന്നുവെന്ന ചോദ്യം നിലനില്‍ക്കുന്നു.155 പുതിയ കോഴ്സുകള്‍ ഇത്തവണ സർവകലാശാല തുടങ്ങുന്നുണ്ട്. അതിന്റെ അഫിലിയേഷൻ നടപടികള്‍ പൂർത്തിയായിട്ടില്ല. അതു കഴിയുന്നതോടെ ആ സീറ്റുകളിലേക്കും പ്രവേശന നടപടികള്‍ ആരംഭിക്കും.

















