സ്വര്‍ണവില വന്‍തോതില്‍ വര്‍ധിക്കാന്‍ പോകുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു.ഇതുവരെ 6 ശതമാനം ആയിരുന്ന ചുങ്കം ഇപ്പോള്‍ 15 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2024ല്‍ കുറച്ച ചുങ്കം വീണ്ടും 15 ശതമാനമാക്കി ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. ഇതോടെ സ്വര്‍ണവിലയില്‍ 9 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്ന് ജ്വല്ലറി വ്യാപാരികള്‍ അറിയിച്ചു.

സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാനും രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താനുമാണ് കേന്ദ്ര ധനമന്ത്രാലയം സ്വര്‍ണ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചിരിക്കുന്നത്. സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കണം എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചുങ്കം വര്‍ധിപ്പിച്ച്‌ ഉത്തരവിട്ടിരിക്കുന്നത്. ഇത് എങ്ങനെ സ്വര്‍ണവിലയെ ബാധിക്കുമെന്ന് അറിയാം…

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെയ് 13 മുതല്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം 15 ശതമാനമായിരിക്കുമെന്ന് ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. ഇതുവരെ ഇറക്കുമതി ചുങ്കം അഞ്ച് ശതമാനമായിരുന്നു. സെസ് ഒരു ശതമാനവും. മൊത്തം ആറ് ശതമാനം. ഇതാണ് യഥാക്രമം 10ഉം 5ഉം ആക്കി ഉയര്‍ത്തിയിരിക്കുന്നത്. ഫലത്തില്‍ ഇറക്കുമതി ചുങ്കം 15 ശതമാനമായി. 2024ന് മുമ്പ് ഈ നിരക്കായിരുന്നു. അന്ന് ബജറ്റിന് ശേഷം 6 ശതമാനത്തിലേക്ക് കുറയ്ക്കുകയാണ് ചെയ്തത്.

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവയുടെ ഇറക്കുമതി ചുങ്കമെല്ലാം ഉയര്‍ത്തിയിട്ടുണ്ട്. ആഭരണങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഫൈന്‍ഡിങ്‌സുകളുടെ കസ്റ്റംസ് നികുതി അഞ്ച് ശതമാനമാക്കുകയും ചെയ്തു. സ്വര്‍ണം, വെള്ളി എന്നിവയിലുള്ള ആഭരണങ്ങളിലെ ഫൈന്‍ഡിങ്‌സിന്റെ കസ്റ്റംസ് നികുതിയാണ് അഞ്ച് ശമതാനമാക്കിയത്. അതേസമയം, പ്ലാറ്റിനം ഫൈന്‍ഡിങിസ് നികുതി 5.4 ശതമാനമാക്കിയും ഉയര്‍ത്തി.

സ്വര്‍ണം പവന് 10000 രൂപ വര്‍ധിക്കും

ഓരോ വര്‍ഷവും സ്വര്‍ണത്തിന്റെ ഇറക്കുമതി ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. ഈ വര്‍ഷം മാത്രം 1200 കോടി ഡോളറിന്റെ സ്വര്‍ണം ഇറക്കുമതി ചെയ്തു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതാണ് ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഒരു കാരണമത്രെ. അതുകൊണ്ടുതന്നെ സ്വര്‍ണ ഇറക്കുമതി നിരുല്‍സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇറക്കുമതി നികുതി കൂട്ടിയത്.

ഇറക്കുമതി നികുതി വര്‍ധിപ്പിച്ചത് ജ്വല്ലറി മേഖലയെ സാരമായി ബാധിക്കും. വില വര്‍ധിക്കുമ്പോള്‍ ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കും. ആഭരണ നിര്‍മാണ മേഖല തളരും. ഇന്ന് മുതല്‍ ഒമ്പത് ശതമാനം വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതായത്, ഒരു പവന്‍ സ്വര്‍ണത്തിന് ഏകദേശം 10000 രൂപ വര്‍ധിപ്പിക്കേണ്ടി വരും.

രൂപയുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ഇതാണ് സര്‍ക്കാരിനെ കടുത്ത നടപടികളിലേക്ക് നയിച്ചത്. ഇറാനെതിരായ യുദ്ധം കാരണം ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ഇതോടെ ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിച്ചു. രൂപയുടെ മൂല്യം ഇടിയുകയും ഡോളര്‍ സൂചിക ഉയരുകയും ചെയ്തു. ഇതിന് പുറമെയാണ് സ്വര്‍ണത്തിന്റെ ഇറക്കുമതിയും കൂടിയത്. സ്വര്‍ണ ഇറക്കുമതി കുറയ്ക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഇതുവഴി രൂപ വലിയ തോതില്‍ മൂല്യം ഇടിയാതെ പിടിച്ചുനിര്‍ത്താമെന്നും സാമ്പത്തിക രംഗം ഭദ്രമാക്കാമെന്നും സര്‍ക്കാര്‍ കുരുതുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക