പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കണക്ക് പൊലീസ് ആസ്ഥാനത്ത് ഇല്ല. 2016 ന് ശേഷം സർവീസില്‍ നിന്ന് പിരിച്ചുവിട്ട 14 ഉദ്യോഗസ്ഥരുടെ വിവരം മാത്രമാണ് പൊലീസ് ആസ്ഥാനത്ത് ഉള്ളത്. പിരിച്ചുവിട്ടവരുടെ കണക്ക് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പോലീസ് ആസ്ഥാനത്തു നിന്നുള്ള മറുപടി.
മുഖ്യമന്ത്രിയുടെ കണക്ക് കള്ളം?
2016 ന് ശേഷം പൊലീസ് ഉദ്യോഗസ്ഥരെപിരിച്ചു വിട്ടു, പിരിച്ചുവിടാനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെ ചോദിച്ച് വിവരാവകാശ നിയമപ്രകാരം പോലീസ് ആസ്ഥാനത്ത് അപേക്ഷ നല്‍കുന്നത് കഴിഞ്ഞമാസം പതിനെട്ടാം തീയതിയാണ്.കൃത്യം ഒരു മാസം പൂർത്തിയായപ്പോള്‍ മറുപടി ലഭിച്ചു.ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല.. എങ്കിലും ലഭ്യമായ കണക്ക് നല്‍കാം. അതായത് 2016 ന് ശേഷം അച്ചടക്ക നടപടി എടുത്ത് പിരിച്ചുവിട്ടതും നിർബന്ധിത വിരമിക്കല്‍ നല്‍കിയതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 14 പേർ മാത്രമാണ്.
വിവിധ വിഷയങ്ങളിലായി 31 പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനില്‍ ആണെന്നും പോലീസ മറുപടിയില്‍ പറയുന്നു. ക്രോഡീകരിച്ചുള്ള മറുപടി നല്‍കാനായി വിവരാവകാശ ചോദ്യങ്ങള്‍ സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചിട്ടുണ്ട്. നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്ക് വ്യാജമാണെന്ന് കാണിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അത് തള്ളിയിരുന്നു.

















