നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ പി.വി അൻവറിന്റെ പ്രചാരണത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാൻ എത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ജൂണ്‍ 15-ന് യൂസുഫ് പഠാൻ എത്തുമെന്നാണ് ടിഎംസി നിലമ്ബൂർ മണ്ഡലം കമ്മിറ്റി അറിയിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാളിലെ ബഹാറംപൂർ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ എംപിയാണ് യൂസുഫ് പഠാൻ. കോണ്‍ഗ്രസ് നേതാവും കഴിഞ്ഞ തവണ ലോക്‌സഭയിലെ കക്ഷി നേതാവുമായി അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാൻ പാർലമെന്റിലെത്തിയത്. ബഹാറംപൂരില്‍ നിന്ന് ആറാമൂഴം തേടിയിറങ്ങിയ ചൗധരിയെ 85,022 വോട്ടിനാണ് യൂസുഫ് പഠാൻ പരാജയപ്പെടുത്തിയത്.
അതേസമയം നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ ആകെ 14 സ്ഥാനാർഥികളാണുള്ളത്. ഷൗക്കത്തലി ( ആര്യാടൻ ഷൗക്കത്ത്) (ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്), എം. സ്വരാജ് (സി.പി.എം), മോഹൻ ജോർജ് (ബി.ജെ.പി), ഹരിനാരായണൻ (ശിവസേന), എൻ. ജയരാജൻ (സ്വതന്ത്രൻ), പി.വി അൻവർ (സ്വതന്ത്രൻ), മുജീബ് (സോഷ്യല്‍ ഡെമോക്രാറ്റിക് പാർട്ടി), അബ്ദുറഹ്മാൻ കിഴക്കേത്തൊടി (സ്വതന്ത്രൻ), എ.കെ അൻവർ സാദത്ത് (സ്വതന്ത്രൻ), പി. രതീഷ് (സ്വതന്ത്രൻ), പി. രാധാകൃഷ്ണൻ നമ്ബൂതിരിപ്പാട് (സ്വതന്ത്രൻ), ജി. സതീഷ് കുമാർ (സോഷ്യലിസ്റ്റ് ജനതാദള്‍), വിജയൻ (സ്വതന്ത്രൻ), സാദിഖ് നടുത്തൊടി (സ്വതന്ത്രൻ) എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.

















