നിയമസഭയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ കത്തിക്കയറിയതിന് പിന്നാലെ പലവിധ ആരോപണങ്ങളും അന്വേഷണങ്ങളുമാണ് മാത്യു കുഴല്‍നാടനെതിരെ ഉണ്ടായത്. അതിലൊന്നാണ് കോളജുകാലത്ത് പരീക്ഷക്ക് കോപ്പിയടിച്ച്‌ പിടിക്കപ്പെട്ടു എന്നത്. രേഖകളോ മറ്റ് തെളിവുകളോ ഒന്നും ഇല്ലാത്തതിനാല്‍ വ്യക്തത ഉണ്ടായില്ല. വെറും കിംവദന്തിയായി സോഷ്യല്‍ മീഡിയയില്‍ മാത്രം പ്രചരിച്ച ആരോപണത്തിനാണ് മാത്യു തന്നെ സ്ഥിരീകരണം നല്‍കിയത്.

24 ന്യൂസ് ചാനലിന്റെ പരിപാടിയില്‍ ചോദ്യത്തിന് മറുപടിയായാണ് തുറന്നുപറച്ചില്‍. ഇടത് സൈബര്‍ ഹാന്‍ഡിലുകള്‍ ഇന്നലെ മുതല്‍ ഇത് കൊണ്ടാടുകയാണ്.ഡിഗ്രി പരീക്ഷക്ക് മാത്യു കോപ്പിയടിച്ചോ എന്നായിരുന്നു ചോദ്യം. ഡിഗ്രിക്കല്ല, പ്രീഡിഗ്രിക്കാണ് എന്ന് തിരുത്തിക്കൊണ്ട് മാത്യു കുഴല്‍ നാടന്‍ (Mathew Kuzhalnadan)ആ സംഭവം വിശദീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാത്യുവിന്റെ വാക്കുകൾ: ”എന്റെ തൊട്ടുമുന്നിലെ ബെഞ്ചിലിരുന്ന വിദ്യാര്‍ത്ഥി കോപ്പിയടിക്കുന്നു എന്ന സംശയത്തില്‍ ടീച്ചര്‍ എത്തി പരിശോധിച്ചപ്പോള്‍ അയാള്‍ തറയിലിട്ട പേപ്പര്‍ ഞാന്‍ ചവിട്ടിപ്പിടിച്ചു. അയാളോട് ചോദിച്ചപ്പോള്‍ ഞാന്‍ എഴുതാന്‍ തയ്യാറെടുക്കുന്ന അതേ നാലാം ചോദ്യത്തിനുള്ള ഉത്തരമാണ് തറയില്‍ കിടക്കുന്നതെന്നും മനസിലായി. അതോടെ അത് നോക്കിയെഴുതാന്‍ ശ്രമിച്ചു, എന്നാല്‍ പറ്റിയില്ല. തറയില്‍ നിന്നെടുക്കാന്‍ ധൈര്യം ഇല്ലായിരുന്നു. അതുകൊണ്ട് അത് ചവിട്ടിത്തെറിപ്പിച്ച്‌ കളയാന്‍ ശ്രമിച്ചപ്പോള്‍ തൊട്ടുപിന്നിലെത്തിയ ടീച്ചര്‍ കാണുകയും ചെയ്തു. മുന്നിലുണ്ടായിരുന്ന ആളെ ന്യായീകരിക്കാന്‍ താന്‍ ശ്രമിച്ചത് ടീച്ചര്‍ക്ക് ഇഷ്ടമായില്ല. അവര്‍ ഒട്ടും ദാക്ഷിണ്യം കാണിച്ചില്ല- മാത്യു പറയുന്നു. ജീവിതം കയ്യില്‍നിന്ന് പോകുകയാണെന്ന് തിരിച്ചറിഞ്ഞ താന്‍ കോപ്പിയടിച്ചില്ലെന്ന് കൈകൂപ്പി യാചിച്ചെങ്കിലും ടീച്ചര്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ ഡീബാര്‍ ചെയ്യപ്പെട്ടു.”

തന്റെ അളിയന്‍ അന്ന് അതേ കോളജില്‍ പഠിപ്പിക്കുന്നുണ്ട്. കുടുംബത്തിന് വളരെയേറെ അടുപ്പമുള്ള മാനേജ്‌മെന്റുമാണ്. സ്വന്തം മകള്‍ അടക്കം ഏറ്റവും വേണ്ടപ്പെട്ടവര്‍ മരിച്ച ഘട്ടത്തില്‍ പോലും പതറാതെ നിന്ന തന്റെ അപ്പന്‍ ഈ സംഭവത്തില്‍ കെട്ടിപ്പിടിച്ച്‌ കരഞ്ഞുവെന്നും മാത്യു വിശദീകരിച്ചു. തന്റെ ടീച്ചര്‍ക്കും ഈ സംഭവം വലിയ ഷോക്കായിരുന്നു. വലിയ ചതിയാണല്ലോ മോളേ ചെയ്തതെന്ന്, അവര്‍ മറ്റേ ടീച്ചറോട് പറയുന്നത് താന്‍ കേട്ടതാണ്, എന്നും പറഞ്ഞാണ് കുഴല്‍നാടന്‍ അവസാനിപ്പിക്കുന്നത്. താന്‍ അത്തരമൊരു വിദ്യാര്‍ത്ഥിയല്ലെന്ന് തെളിയിച്ച്‌ നാണക്കേട് തീര്‍ക്കുമെന്ന് അന്ന് ഉറപ്പിച്ചതാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തില്‍ പഠിക്കണമെന്ന് തീരുമാനിച്ചാണ് ജെഎന്‍യുവില്‍ പോയതെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക