കുമാരനല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്ന വേളയിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് മുന്നിൽ അഭ്യർത്ഥനയുമായി വിഷ്ണു എന്ന ഒമ്പതാം ക്ലാസുകാരൻ ഓടിയെത്തുന്നത്. തനിക്ക് ഒരു സൈക്കിൾ സംഘടിപ്പിച്ചു തരുമോ എന്നായിരുന്നു വിഷ്ണു ജനപ്രതിനിധിയായ നേതാവിനോട് ചോദിച്ചത്. തന്നെ നേരിൽ കണ്ട് ഇത്തരം ഒരു ആവശ്യമുന്നയിച്ചത് ഗൗരവമായി എടുത്ത എംഎൽഎ ഫോൺ നമ്പർ കൊടുത്ത ശേഷം അച്ഛനെയും കൂട്ടി തന്നെ വന്നു കാണാൻ വിഷ്ണുവിനോട് ആവശ്യപ്പെട്ടു.
ചവിട്ടുവരി വേഴാപ്പറമ്പിൽ സന്തോഷ് എന്ന വിഷ്ണുവിന്റെ പിതാവ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആൾ ആണെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ഓട്ടോ ഓടിക്കുകയാണ്. അച്ഛനെയും കൂട്ടി കാണാനെത്തിയ വിഷ്ണുവിനോട് കാര്യങ്ങൾ തിരക്കി മനസ്സിലാക്കിയ തിരുവഞ്ചൂർ ഉടനടി കോട്ടയത്ത് കെബി ശർമ സൈക്കിൾസിൽ വിളിക്കുകയും വിഷ്ണുവിന് സൈക്കിൾ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കുകയും ചെയ്തു. ഇന്നലെ തിരുവഞ്ചൂരിന്റെ കോട്ടയത്തെ വീട്ടിൽ വച്ച് ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ്, വാർഡ് കൗൺസിലർ എൻ ജയചന്ദ്രൻ, കെ ബി ശർമ കടയുടമ രഞ്ജിത്ത്, വിഷ്ണുവിൻറെ പിതാവ് സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിൽ തിരുവഞ്ചൂർ വിഷ്ണുവിന് സൈക്കിൾ കൈമാറി. കൂടെ സൈക്കിൾ ഓടിച്ചു താഴെ വീഴരുതെന്നും പത്താം ക്ലാസിൽ നന്നായി പഠിക്കണമെന്നും ഉള്ള ഉപദേശം നൽകിയാണ് അദ്ദേഹം വിഷ്ണുവിനെ മടക്കിയത്.

കടപ്പാട്: മലയാള മനോരമ

















