ഡിസിസി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അഭ്യൂഹം ശക്തമായിരിക്കേ കെപിസിസി നേതൃത്വത്തെ വെല്ലുവിളിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പങ്കെടുത്ത വേദിയിലായിരുന്നു സിപി മാത്യുവിന്റെ വെല്ലുവിളി. മറുപടി പ്രസംഗത്തില്‍ സി പി മാത്യുവിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
പതിറ്റാണ്ടുകളായി ഇടുക്കിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാർ ഇല്ലാത്തതിനെ ചൂണ്ടിക്കാട്ടിയായിരുന്നു സണ്ണി ജോസഫിന്റെ പരിഹാസം. ഡിസിസി പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് സിപി മാത്യുവിനെ നീക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുമ്ബോഴാണ് കെപിസിസി പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫിന് ഇടുക്കി ഡിസിസി സ്വീകരണം ഒരുക്കിയത്. ആദ്യം ഡിസിസി പ്രസിഡൻ്റ് സി പി മാത്യു സണ്ണി ജോസഫിനെ വാനോളം പുകഴ്ത്തി. അതിനുശേഷമായിരുന്നു സിപി മാത്യുവിൻ്റെ വികാരനിർഭരമായ വെല്ലുവിളി.
‘കുർബാന അർപ്പിച്ച് അവസാനമാകുമ്ബോള്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് അറിയാം ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ എന്നുള്ള ബലി വേദിയില്‍ നിന്നുള്ള അവസാനവാക്ക്. ഞാൻ ആവർത്തിച്ചുകൊണ്ട് ഇനിയൊരു അങ്കത്തിന് മുതിരാൻ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി ഞാൻ തുടർന്നാലും ഇല്ലെങ്കിലും … കനഗോലുവിന്റെ ടീം ഇവിടെയെല്ലാം തെളിവെടുത്തു എന്നാണ് പറയുന്നത്. ഞാൻ പലരോടും ചോദിച്ചു ഈ നേതാക്കന്മാരോട് ചോദിച്ചു ഒരു കനഗോലുവും അവരെ ബന്ധപ്പെട്ടിട്ടില്ല. ഞാൻ താലൂക്ക് പ്രസിഡൻ്റുമാരോടും മണ്ഡലം പ്രസിഡന്റുമാരോടും ബ്ലോക്ക് പ്രസിഡണ്ടുമാരോടും ചോദിച്ചു അവിടെയൊന്നും കനഗോലു വന്നിട്ടില്ല. തമിഴ്നാട്ടില്‍ നിന്ന് ഏതോ ഒരുത്തൻ വന്ന് ആരെയൊക്കെയോ കണ്ട് റിപ്പോർട്ടു കൊടുത്തിട്ടുണ്ട്.അങ്ങനെയുള്ള റിപ്പോർട്ടുകള്‍ ആരെങ്കിലും ഡിറ്റക്‌ട് ചെയ്താല്‍ ആ ഡിറ്റക്റ്റ് ചെയ്യുന്നതിന് മുമ്ബില്‍ ഇടുക്കിയിലെ കോണ്‍ഗ്രസ് തലകുനിക്കുകയില്ല എന്ന് മിതമായ ഭാഷയില്‍ ഞാൻ ഓർമ്മപ്പെടുത്തുന്നു’ എന്നായിരുന്നു സിപി മാത്യുവിൻ്റെ വികാരനിർഭരമായ വെല്ലുവിളി.
സ്വീകരണത്തിന് മറുപടി പറഞ്ഞുള്ള സണ്ണി ജോസഫിന്റെ പ്രസംഗത്തില്‍…. ആവേശം അല്പം കൂടി പോയ സി പി മാത്യുവിൻ്റെ പ്രസംഗത്തിലെ നാക്കു പിഴവാണ് സണ്ണി ജോസഫ് ആയുധമാക്കിയത്.‘സിപി മാത്യു എന്നെ അഭിസംബോധന ചെയ്തപ്പോള്‍ എക്സ് എംഎല്‍എ എന്ന് വിളിച്ചു.സണ്ണി ജോസഫ് എക്സ് എംഎല്‍എ എന്നു പറഞ്ഞു.അതെന്തുകൊണ്ടാണ് എന്ന് ഞാൻ ആലോചിച്ചപ്പോള്‍ ഇടുക്കിയില്‍ അങ്ങനെ വിളിച്ചു ശീലിച്ചു പോയി.ഇടുക്കിയിലെ കോണ്‍ഗ്രസുകാരൻമാർ മണിയെയും ആഗസ്തിയേയുമൊക്കെ അങ്ങനെ വിളിച്ച് ശീലിച്ചു പോയി.ആ ശീലം മാറ്റണം എക്സ് എംഎല്‍എ എന്നതിന് പകരം എംഎല്‍എ എന്ന് കോണ്‍ഗ്രസിന്റെ നേതാക്കന്മാരെ വിളിക്കാൻ സി.പിക്ക് കഴിയണം. ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വന്നാലും വന്നില്ലെങ്കിലും’ എന്നായിരുന്നു മറുപടിയായി സണ്ണി ജോസഫ് പറഞ്ഞത്.
കെ സുധാകരന്റെയും സണ്ണി ജോസഫിന്റെയും അടുത്ത ആളായിരുന്ന സി പി മാത്യു, സണ്ണി ജോസഫില്‍ നിന്ന് ഇത്തരമൊരു പരിഹാസം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഏതായാലും ഡിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് കുപ്പായം തൈയിപ്പിച്ചിരിക്കുന്നവർക്ക് കൂടുതല്‍ പ്രതീക്ഷയായി മാറുകയാണ് സണ്ണി ജോസഫിന്റെ സിപി മാത്യുവിനെതിരെയുള്ള പരിഹാസം.

















