ബിജെപിയില്‍ പോയത് കോണ്‍ഗ്രസ് നേതാക്കളുടെ അവഗണന മൂലമെന്ന് ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി. നാളിതുവരെയായും ഒരു കോണ്‍ഗ്രസുകാരനും തൻ്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല. വീടുവച്ചു തന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വമാകുന്നില്ല. കെപിസിസി അല്ല ജനപ്രതിനിധികളാണ് തനിക്ക് വീട് നിർമ്മിച്ച് നല്‍കിയതെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പോലും അവഗണിക്കുന്നുവെന്നും മറിയക്കുട്ടി പ്രതികരിച്ചു.
സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഭീഷണി ഉണ്ടായപ്പോള്‍ പോലും കോണ്‍ഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നും ബിജെപിയില്‍ ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു. തനിക്കൊപ്പം നില്‍ക്കാൻ ഒരുപാട് ആളുകള്‍ ഉണ്ടെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു.തൊടുപുഴയില്‍ നടന്ന പരിപാടിയില്‍വെച്ചാണ് മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്.
വികസിത കേരളം കണ്‍വെൻഷന്റെ ഭാഗമായി തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മറിയക്കുട്ടി എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറിയക്കുട്ടിയെ സ്വീകരിച്ചു. നേരത്തെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിർമിച്ചു നല്‍കിയിരുന്നു. ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടി പരസ്യമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. ഇതിനെ പിന്തുണച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. തുടർന്നാണ് കെപിസിസി ഇവർക്ക് വീട് നിർമിച്ചു നല്‍കിയത്.

















