ഫ്രാൻസിസ് പാപ്പായുടെ പിൻഗാമിക്കായുള്ള ആദ്യ വോട്ടെടുപ്പ് ഇന്ന് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്ക് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ കർദ്ദിനാള്‍മാർ കുർബാന അർപ്പിക്കുന്നതോടെ കോണ്‍ക്ലേവിന് തുടക്കമാകും. ആദ്യ റൗണ്ട് വോട്ടെടുപ്പ് ഫലം ഇന്ത്യൻ സമയം രാത്രി 11:30ന് അറിയാം.
സിസ്റ്റൈൻ ചാപ്പലിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന താല്‍ക്കാലിക പുക കുഴലിലേക്കാണ് ഇന്ന് ഇന്ത്യൻ സമയം രാതി 10 മണി മുതല്‍ ലോകം ഉറ്റുനോക്കുക. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനെ തെരഞ്ഞെടുത്തെങ്കില്‍ വെളുത്ത പുക ഉയരും. വത്തിക്കാനിലേയും, ഒപ്പം ലോകമെമ്ബാടുമുള്ള കത്തോലിക്ക ദേവാലയങ്ങളിലും മണി മുഴങ്ങും. വത്തിക്കാൻ ചത്വരത്തില്‍ കരഘോഷം മുഴങ്ങും. അല്‍പ സമയത്തിനകം കർദിനാള്‍ സംഘത്തിലെ ഏറ്റവും പ്രായം കൂടിയ കർദ്ദിനാള്‍ ഡീക്കൻ വത്തിക്കാൻ കൊട്ടാരത്തിന്റെ വാതില്‍ തുറന്ന് ബാല്‍ക്കണിയില്‍ എത്തും.ഹബേമൂസ് പാപ്പ എന്ന് പ്രഖ്യാപിക്കും. തുടർന്ന് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട കർദ്ദിനാളിന്റെ പേരും, ഒപ്പം പാപ്പ സ്ഥാനത്ത് അദ്ദേഹം സ്വീകരിക്കുന്ന പേരും വ്യക്തമാക്കും.
തുടർന്ന് പാപ്പ പുതുതായി തുന്നിയ കുപ്പായം അണിഞ്ഞ് വിശ്വാസികളെ കാണും. നഗരത്തിനും, ലോകത്തിനുമായി നല്‍കുന്ന ഊർബി ഏത് ഓർബി ആശിർവാദം നല്‍കും. തെരഞ്ഞെടുപ്പ് പൂർത്തിയാകാത്ത പക്ഷം കറുത്ത പുക വരും. കർദ്ദിനാള്‍മാർ സാന്താ മാർത്തയിലേക്ക് പോകും. തുടർന്ന് അടുത്ത ദിവസം രാവിലെ 9 മണിക്ക് പൗളിനോ ചാപ്പലില്‍ സമ്മേളിക്കും. തുടർന്ന് വോട്ടെടുപ്പിനായി സിസ്റ്റൈൻ ചാപ്പലില്‍ ഒത്തുചേരും.
ആദ്യ ദിനമായ ഇന്ന് സാന്താ മാർത്തയില്‍ നിന്ന് സെന്റ് പീറ്റേഴ്സ് ബസലിക്കായിലെത്തി കുർബാന അർപ്പിച്ച ശേഷം പൗളിനോ ചാപ്പലില്‍ നിന്ന് പ്രദക്ഷിണമായാണ് കർദ്ദിനാള്‍മാർ സിസ്റ്റൈൻ ചാപ്പലില്‍ പ്രവേശിക്കുക. വോട്ടെടുപ്പില്‍ ആർക്കെങ്കിലും ഭൂരിപക്ഷം കിട്ടിയാല്‍ അയാളോട് സമ്മതം തേടും. സമ്മതം അറിയിച്ചാല്‍ നിയുക്ത പോപ്പിനെ വിലാപത്തിന്റെ മുറിയിലേക്ക് ആനയിക്കും. അവിടെ പ്രവേശിക്കുന്ന നിയുക്ത മാർപാപ്പ മാർ പൊട്ടിക്കരയാറാണ് പതിവ്.
സാധാരണ കോണ്‍ക്ലേവുകള്‍ക്ക് നേതൃത്വം നല്‍കുക കർദ്ദിനാള്‍ സംഘത്തിന്റെ തലവനും, ഉപതലവനുമാണ്.ഇത്തവണ ഈ സ്ഥാനങ്ങളിലുള്ളവർക്ക് 80 വയസിന് മുകളിലാണ് പ്രായം. അതിനാല്‍ കർദ്ദിനാള്‍ ബിഷപ്പുമാരായ അഞ്ച് പേരില്‍ സീനിയറായ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാള്‍ പിയാദ്രേ പരോളിനാണ് ഈ ചുമതല നിർവ്വഹിക്കുക. എന്നാല്‍ ഈ കോണ്‍ക്ലേവില്‍ ഉടനീളം നിർണായ ചുമതലയുള്ള കർദ്ദിനാള്‍ ഡീക്കൻ മലയാളിയായ കർദ്ദിനാള്‍ ജോർജ് കൂവക്കാട്ടാണ്.

















