നഗരമദ്ധ്യത്തില്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടങ്ങളില്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ സജീവമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അസം സ്വദേശിനിയായ 17കാരി ഇത്തരമൊരു കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിരുന്നു. നടുക്കുന്ന വെളിപ്പെടുത്തലുകളാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി നടത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്.
15,000 രൂപ മാസ ശമ്ബളത്തില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞായിരുന്നു യുവതിയെ കേരളത്തില്‍ എത്തിച്ചത്.ജോലിക്കെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ യുവാവ് പെണ്‍വാണിഭ കേന്ദ്രത്തിലേക്കായിരുന്നു കൊണ്ടുവന്നത്. ഒരാഴ്ച മുമ്ബ് പെണ്‍കുട്ടി അതിസാഹസികമായി കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തന്നെപ്പോലെ അഞ്ച് പെണ്‍കുട്ടികള്‍ മുറിയിലുണ്ടായിരുന്നുവെന്ന് ഇവർ പൊലീസിനോട് വ്യക്തമാക്കി. ഒരു ദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളില്‍ ആറും ഏഴും പേരെ മുറിയിലേക്ക് യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
എപ്പോഴും മുറി പൂട്ടിയിട്ടാണ് യുവാവ് പുറത്തുപോകാറുള്ളത്. ഒരാഴ്ച മുമ്ബ് മുറിതുറന്ന് ഇയാള്‍ ഫോണില്‍ സംസാരിച്ച് ടെറസിലേക്ക് പോയ സമയത്തായിരുന്നു പെണ്‍കുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം പെണ്‍കുട്ടിയെ ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഓട്ടോറിക്ഷയില്‍ പോകുന്ന സമയത്ത് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷൻ ശ്രദ്ധയില്‍പ്പെട്ടിരുന്നു.കേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടി ഒരു ഓട്ടോറിക്ഷയില്‍ കയറി മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി സ്റ്റേഷനില്‍ എത്തി പ്രശ്നം അറിയിച്ചതോടെ പൊലീസ് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു.
സമിതി കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി വൈദ്യപരിശോധന നടത്തി വെള്ളിമാടുകുന്ന് ചില്‍ഡ്രൻസ് ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ആധാർ കാർഡില്‍ 20 വയസാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ ഇത് യുവാവ് വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തി. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

















