ആലപ്പുഴ ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനാല്‍ ബീച്ചിലെ കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് പൂർണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാരോട് പൊലീസിന്റെ ഉത്തരവ്. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് ഉണ്ടാകുമെന്നും പൊതുസുരക്ഷയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങള്‍ 11.04.2025 തീയതി പൂർണ്ണമായി അടച്ചിടണമെണന്നുമാണ് ഉത്തരവ്.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം രംഗത്തുവന്നു. പാവപെട്ട കുറേ കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന തരത്തിലല്ലാതെ ഈ തിരുവെഴുന്നെള്ളത്ത് നടത്താൻ പറ്റില്ല എന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ‘ബഹു. മുഖ്യമന്ത്രി ഒരു നാട്ടില്‍ വരുമ്ബോള്‍ അവിടുള്ളവർ സന്തോഷപൂർവ്വം അദ്ദേഹത്തെ വരവേല്‍ക്കുന്ന സാഹചര്യമാണ് സാധാരണ ഗതിയില്‍ ഉണ്ടാവേണ്ടത്. സന്ദർശിക്കുന്ന വ്യക്തിയോട് ജനങ്ങള്‍ക്ക് സ്നേഹ ബഹുമാനങ്ങള്‍ ആണ് ഉള്ളതെങ്കില്‍ അഥവാ സന്ദർശനം കൊണ്ട് നാട്ടുകാർക്ക് ഏതെങ്കിലും രീതിയില്‍ ഗുണമാണുണ്ടാവുന്നതെങ്കില്‍ മനസ്സു നിറഞ്ഞ സ്വീകരണം സ്വാഭാവികമായിത്തന്നെ ഉണ്ടാവും.
അതല്ല, പ്രതിഷേധമാണ് ജനങ്ങളുടെ മനസ്സിലെങ്കില്‍ സന്ദർശനവേളയില്‍ നാട്ടുകാർ കടകളടച്ചും മറ്റും ഹർത്താലാചരിക്കും. ഇതിപ്പോ പൊലീസ് തന്നെ ഔദ്യോഗികമായി ഹർത്താലിന് ആഹ്വാനം ചെയ്ത പോലെയായി. പാവപെട്ട കുറേ കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന തരത്തിലല്ലാതെ ഈ തിരുവെഴുന്നെള്ളത്ത് നടത്താൻ പറ്റില്ല എന്നുണ്ടോ?’ -ബല്‍റാം ചോദിച്ചു.
പൊലീസ് അറിയിപ്പ്:
11.04.2025 തിയതി ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകള്‍ ആലപ്പുഴ ബീച്ചില്‍ KPMS ൻ്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. ടി സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ ഒരു വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് സംജാതമാകുന്നതിനാലും പൊതുസുരക്ഷയുടെ ഭാഗമായി താങ്കളുടെ ഉടമസ്ഥതയില്‍ ഉള്ള ബീച്ചിലെ കച്ചവട സ്ഥാപനം നാളെ 11.04.2025 തീയതി പൂർണ്ണമായി അടച്ചിടണം എന്ന് താങ്കളെ തെര്യപ്പെടുത്തി കൊള്ളുന്നു.
സ്റ്റേഷൻ ഹൗസ് ഓഫിസർ സൗത്ത് പൊലീസ് സ്റ്റേഷൻ. സ്ഥലം : ആലപ്പുഴ. തിയതി :10.04.2025

















