വാഹന വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്ബനി മകനെ നിരന്തരം ഭീഷണിപ്പെടുത്തിയതായി ഇടുക്കിയില്‍ കുടുംബത്തോടൊപ്പം ജീവനൊടുക്കിയ സജീവിന്റെ പിതാവ് മോഹനൻ. ഓട്ടോറിക്ഷ വാങ്ങുന്നതിനായാണ് സജീവ് പണം വായ്പയ്‌ക്കെടുത്തത്. രണ്ട് മാസത്തെ തവണ അടയ്ക്കുന്നതില്‍ മുടക്കം സംഭവിച്ചു.
ഇതിന് പിന്നാലെ സ്ഥാപനത്തില്‍ നിന്ന് സജീവിനെയും തന്നെയും വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പിതാവ് ആരോപിച്ചു. മുപ്പത് ദിവസത്തിനുള്ളില്‍ വീട് വിറ്റാണെങ്കിലും പണം അടയ്ക്കാമെന്ന് പറഞ്ഞതാണെന്നും പിതാവ് പറഞ്ഞു. എന്നാല്‍ ഏജന്റ് അസഭ്യവാക്കുകള്‍ വിളിച്ചെന്നും പിതാവ് പറഞ്ഞു.
കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇടുക്കി എസ്പി ടി കെ വിഷ്ണു പ്രദീപ് പറഞ്ഞു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട സമ്മര്‍ദം സജീവിന് ഉണ്ടായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ കുറുപ്പിലും ഈ കാര്യങ്ങള്‍ ഉണ്ടെന്നും എസ്പി പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയാണ് ഇടുക്കി ഉപ്പുറത ഒൻപത് ഏക്കറില്‍ സജീവിനേയും ഭാര്യ രേഷ്ണ, മക്കളായ ദേവൻ, ദിയ എന്നിവരേയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സജീവിനേയും കുടുംബത്തേയും പുറത്തുകാണാതായതോടെ സമീപവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

















