മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയ്ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്. എസ്‌എഫ്‌ഐഒയോട് ഇഡി രേഖകള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ് രജിസ്റ്റർ ചെയ്യും.
രേഖകള്‍ കിട്ടിയതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. ഇഡി ഉദ്യോഗസ്ഥരെ ക്വാട്ട് ചെയ്ത് കൊണ്ട് ദില്ലിയില്‍ നിന്ന് പ്രധാനപ്പെട്ട ദേശീയ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.അതേസമയം, മാസപ്പടിക്കേസില്‍ എസ്‌എഫ്‌ഐഒയുടെ തുടർനടപടികള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആർഎല്‍ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹർജികളില്‍ വാദം കേള്‍ക്കുക.
ഹര്‍ജിയില്‍ എസ്‌എഫ്‌ഐഒക്കും കേന്ദ്ര കമ്ബനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സിംഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍ ഇന്ന് ഹാജരായേക്കും. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിംഎംആർഎല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്‌എഫ്‌ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നല്‍കിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

















