2017ല്‍ യുവ നടി ആക്രമിക്കപ്പെട്ടതിന് മുമ്ബും മലയാള സിനിമയിലെ നിരവധി നടിമാർ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി കേസിലെ മുഖ്യപ്രതി പള്‍സർ സുനി.ഇതിനെല്ലാം പിന്നില്‍ ദിലീപ് അല്ലെന്നും എന്നാല്‍ ഇതെല്ലാം ദിലീപിന്റെ അറിവോടെയായിരുന്നു എന്നും പള്‍സർ സുനി റിപ്പോർട്ടർ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ വ്യക്തമാക്കി. ആ ലൈംഗികാതിക്രമ കേസുകളെല്ലാം ഒത്തുതീർപ്പാക്കി എന്നും പള്‍സർ പറയുന്നുണ്ട്.
‘നിലനില്‍പ്പാണ് എല്ലാ താരങ്ങളുടെയും പ്രശ്നം. ആരുടെയും സഹായം വേണ്ടാത്തവർ തുറന്നുപറയും. റീമ കല്ലിങ്കലിനെപ്പോലുള്ളവർ മാത്രമാണ് തുറന്നുപറയുക. സിനിമയില്‍ നടക്കുന്നത് എല്ലാവർക്കും അറിയാം.തന്റെ എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നു. അതുകൊണ്ടാണ് യുവനടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നല്‍കിയത്’- പള്‍സർ പറയുന്നു.
യുവ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നല്‍കിയത് കേസിലെ പ്രതിയുമായ നടൻ ദിലീപ് ആണെന്നും ക്വട്ടേഷൻ തുകയായി ഒന്നരക്കോടി രൂപയാണ് ദിലീപ് വാഗ്ദാനം ചെയ്തതെന്നും വെളിപ്പെടുത്തലിന്റെ തുടക്കത്തില്‍ പള്‍സർ പറഞ്ഞിരുന്നു. മുഴുവൻ തുകയും കിട്ടിയില്ലെന്നും തനിക്ക് ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും ആവശ്യം വരുമ്ബോള്‍ പലപ്പോഴായി താൻ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും പള്‍സർ വ്യക്തമാക്കി.
2017 ഫെബ്രുവരി 17ന് തൃശൂരില്‍ നിന്ന് എറണാകുളത്തെ ലൊക്കേഷനിലേക്കുള്ള യാത്രാമദ്ധ്യേയാണ് യുവനടി ആക്രമിക്കപ്പെട്ടത്. കൃത്രിമ വാഹനാപകടം സൃഷ്ടിച്ചാണ് സുനിയും സംഘവും നടിയുടെ വാഹനത്തില്‍ കയറിപ്പറ്റിയത്. നടിയെ കൂട്ടിക്കൊണ്ടുവരാൻ നിയോഗിച്ച ഡ്രൈവർ മാർട്ടിനും അക്രമികള്‍ക്ക് കൂട്ടുനിന്നു. കൊച്ചി മേഖലയില്‍ നടിയുമായി ഒരു മണിക്കൂറിലധികം കറങ്ങി ക്രൂരമായി പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി.ഒടുവില്‍ വാഹനം ഉപേക്ഷിച്ച് കടന്നു. കേസുമായി നടി സധൈര്യം മുന്നോട്ടുപോയതോടെയാണ് പ്രതികള്‍ കുടുങ്ങിയത്.

















