വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി അരക്കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ദമ്ബതികളെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ത്തനംതിട്ട, കാഞ്ചോട് കലഞ്ഞൂർ ഷനാസ് പാർക്കില്‍ വിനീഷ് (32), ഭാര്യ മൂവാറ്റുപുഴ കല്ലൂർകാട് പാറേക്കുടിയില്‍ മെർലിൻ എന്ന പി.ജെ. ലീനു (31 ) എന്നിവരാണ് അറസ്റ്റിലായത്.2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അഞ്ചല്‍ സഹകരണ ബാങ്കിന് എതിർവരം ഏദൻസ് പാർക്ക് ഗ്ലോബല്‍ എന്ന പേരില്‍ സ്ഥാപനം തുടങ്ങിയ ശേഷം സാമൂഹ്യമാധ്യമങ്ങള്‍ വഴിയും മറ്റും വ്യാപകമായ പ്രചാരണം കൊടുത്താണ് തൊഴിലന്വേഷകരെ ആകർഷിച്ചിരുന്നത്. 11 ജീവനക്കാരെയും ഇവിടെ നിയമിച്ചിരുന്നു. ഇവരുടെ വാഗ്ദാനങ്ങളില്‍ വീണ 64 പേർക്കാണ് പണം നഷ്ടപ്പെട്ടത്.
ചിലരെയൊക്കെ ആദ്യം വിദേശ രാജ്യങ്ങളിലേക്ക് ഇവർ അയച്ചിരുന്നു. എന്നാല്‍ വിദേശത്തെത്തിയവർക്കാർക്കും ഇവർ പറഞ്ഞ പ്രകാരമുള്ള തൊഴിലോ ശമ്ബളമോ ലഭിച്ചിരുന്നില്ല. ആഹാരമോ താമസ സൗകര്യമോ ലഭിക്കാതെ കഷ്ടപ്പെട്ട ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് ബന്ധുക്കള്‍ അഞ്ചലിലെ ഓഫിസിലെത്തി ബഹളം വച്ചിരുന്നു. ഇതേത്തുടർന്ന് പൊലീസ് കേസായതോടെയാണ് സ്ഥാപനം അടച്ചു പൂട്ടി ദമ്ബതികളും ജീവനക്കാരും സ്ഥലംവിട്ടത്.പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പ്രതികളെ എറണാകുളം വരാപ്പുഴയില്‍ നിന്നും അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവിടെ വ്യാജപേരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു ഇരുവരും. കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ സമാനമായ കേസ് ഇവരുടെ പേരിലുണ്ടത്രേ. തമിഴ്നാട് സ്വദേശികളുള്‍പ്പെടെയുള്ള 64 പേരാണ് അഞ്ചല്‍ പൊലീസില്‍ ഇവർക്കെതിരേ പരാതി നല്‍കിയത്. അഞ്ചല്‍ എസ്.എച്ച്.ഒ ഹരീഷ്, എസ്.ഐ പ്രജീഷ് കുമാർ ,സി പി.ഒമാരായ അബീഷ്, രമേഷ്, നവീന എസ്. പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

















