ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറന്‍ തീരത്ത് അര്‍തുര്‍ നദിക്ക് സമീപം ഡോള്‍ഫിന്‍ വിഭാഗത്തിലെ കൊലയാളിത്തിമിംഗിലങ്ങളായ ഫോള്‍സ് കില്ലര്‍ വെയിലുകള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞു.തീരത്തടിഞ്ഞ 157 തിമിംഗിലങ്ങളുടെ നല്ലൊരു പങ്കും ചത്തതായാണ് റിപ്പോർട്ടുകള്‍.
ബുധനാഴ്ച രാവിലെയോടെ ജീവനുള്ള 136 കൊലയാളിത്തിമിംഗിലങ്ങളെ കണ്ടെത്താന്‍ സാധിച്ചെങ്കിലും അധികം വൈകാതെ എണ്ണം 90 ആയി കുറഞ്ഞു. കൊലയാളിത്തിമിംഗിലങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞ ബീച്ചിലേക്ക് എത്താനുള്ള അസൗകര്യവും പ്രതികൂലമായ കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിഞ്ഞടിഞ്ഞതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ചത്ത തിമിംഗിലങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മരണകാരണം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍.
1974-ലാണ് ഫോള്‍സ് കില്ലര്‍ വെയിലുകള്‍ ഏറ്റവുമൊടുവിലായി ടാസ്മാനിയന്‍ തീരത്തടിയുന്നത്. അന്ന് 160 കൊലയാളിത്തിമിംഗിലങ്ങളുടെ കൂട്ടമാണ് തീരത്തടിഞ്ഞത്. 2020-ല്‍ 470 പൈലറ്റ് വെയിലുകളും 2022-ല്‍ 200 പൈലറ്റ് വെയിലുകളും തീരത്തടിഞ്ഞിരുന്നു. ഡോള്‍ഫിന്‍ സ്പീഷിസുകളിലെ തന്നെ ലോകത്തില്‍ ഏറ്റവും വലിപ്പമേറിയവയാണ് ഫോള്‍സ് കില്ലര്‍ വെയിലുകള്‍. ആറ് മീറ്ററോളം നീളംവെയ്ക്കുന്ന ഇവയ്ക്ക് ഒന്നരടണ്‍വരെ ഭാരമുണ്ടാകും.

















