ഏറ്റുമാനൂരില്‍ അമ്മയും മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കം മലയാളികള്‍ക്ക് ഇനിയും മാറിയിട്ടില്ല. പ്രവാസ ലോകത്ത് അടക്കം വിഷയം സജീവ ചര്‍ച്ചാ വിഷയമായി നില്‍ക്കുകയാണ്. ഏറ്റുമാനൂര്‍ സ്വദേശി ഷൈനിയുടെയും മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് അതി ദാരുണമായി ആത്മഹത്യ ചെയ്തത്.
ഈ സംഭവം സൈബറിടത്തിലും ക്‌നാനായ സമൂഹത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇവരെ മരണത്തിലേക്ക് തള്ളിവിട്ടതില്‍ ഭര്‍ത്താവ് നോബി ലൂക്കോസിനുള്ള പങ്കു പോലെ ഒരു കത്തോലിക്കാ വൈദികനും ബന്ധമുണ്ടെന്ന വിധത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. ഭര്‍തൃവീട്ടില്‍ വെച്ച് ഷൈനി അനുഭവിക്കേണ്ടി വന്ന ക്രൂരതയ്ക്ക് ഉത്തരവാദികളില്‍ ഒരാള്‍ നോബിയുടെ സഹോദരനായ വൈദികനെന്നായിരുന്നു തുടക്കത്തില്‍ വന്ന വാര്‍ത്തകള്‍. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ വൈദികവൃത്തി ചെയ്യുന്ന ഫാദര്‍. ബോബി ചിറയിലാണ് ഈ വിവാദ വ്യക്തിത്വം.
ഏതാനും ദിവസങ്ങളായി ഈ വൈദികനെ ചുറ്റിപ്പറ്റി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇദ്ദേഹത്തിനെതിരെ പരാതിപ്രവാഹമാണ് എന്നതാണ് പുറത്തുവരുന്ന വിവരം. മൂന്ന് പേരുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ വൈദികന് പങ്കുണ്ടെന്ന് ആരോപിച്ചു ഓസ്‌ട്രേലിയയിലെ ഇടവകയിലേക്ക് ഇമെയിലുകള്‍ പ്രവഹിക്കുകയാണ്. ഓസ്‌ട്രേലിയയിലെ ബ്രോക്കണ്‍ ബേ എന്ന ഇടവകയിലെ വികാരിയാണ് ഫാദര്‍. ബോബി. ഭര്‍തൃവീട്ടില്‍ നിന്നും ഷൈനി നേരിട്ട പീഡനങ്ങളുടെ പ്രധാന വില്ലനെന്നാണ് ആരോപണം.
സൈനികരുടെ ഭര്‍ത്താവ് ഷിപ്പിലെ ജീവനക്കാരനായിരുന്നു. നല്ലവണ്ണം മദ്യപിക്കുന്ന വ്യക്തിയുമായിരുന്നു ഇദ്ദേഹം. ഇയാള്‍ ഷൈനിയെ ഉപദ്രവിക്കുന്നത് അടക്കം പതിവായിരുന്നു. എന്നാല്‍, ഇത് തടയാന്‍ ശ്രമിക്കാതെ ഷൈനിയുടെ ഭാഗത്ത് കുറ്റങ്ങള്‍ കണ്ടത്തുകയായിരുന്നു ഫാദര്‍ ബോബിയെന്നാണ് അയല്‍വാസികള്‍ അടക്കം ആരോപിക്കുന്നത്. നിയമം അടക്കം പഠിച്ച ഫാദര്‍ വീട്ടില്‍ ഇടക്ക് വരുമായിരുന്നു. എന്നാല്‍, ഈ വീട്ടിലെ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. ഷൈനി ജോലിക്കായി പല സ്ഥാപനങ്ങളിലും ജോലി തേടിയെങ്കിലും അതെല്ലാം ഈ വൈദികന്‍ ഇടപെട്ട് മുടക്കുകയായിരുന്നു. നിരന്തരം പ്രശ്‌നക്കാരിയാണെന്ന് ആരോപിച്ചു കൊണ്ടാണ് വൈദികന്‍ ജോലി മുടക്കിയത്.
ഇത് നിരന്തരം ആവര്‍ത്തിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് നീതിയല്ലെന്നും പലരും ആരോപിക്കുന്നു. അടുത്തൊരു പാലീയേറ്റീവ് സെന്ററില്‍ ജോലിക്ക് പോയപ്പോള്‍ പോലും അതിനും ഉടക്കു വെച്ചത് ഫാദര്‍ ബോബിയായിരുന്നു. വീട്ടിലെ ജോലിയെല്ലാം ചെയ്തിരുന്നതും ഷൈനിയായിരുന്നു. എന്നിട്ടും നന്ദിയില്ലാതെ പെരുമാറുകയായിരുന്നു ഈ കുടുംബം. വൈരാഗ്യ ബുദ്ധിയോടെയായിരുന്നു പെരുമാറ്റങ്ങള്‍.
അയല്‍കൂട്ടത്തില്‍ നിന്നും വായ്പ്പ് എടുത്ത് ആ പണം ഷൈനി അടക്കേണ്ട അവസ്ഥ വന്നു. പോലീസില്‍ കേസായപ്പോള്‍ ഇത് പരിഹരിക്കാന്‍ വൈദികന്‍ തയ്യാറായതുമില്ല. ഈ ലോണ്‍ എടുപ്പിച്ചത് വിദേശത്ത് ജോലിക്ക് ശ്രമിക്കുമ്ബോഴാണ്. ഈ ലോണിന് പിന്നിലെ ബുദ്ധികേന്ദ്രവും ഫാദര്‍ ബോബിയാണെന്ന ആരോപണമുണ്ട്. യുകെയില്‍ ജോലിക്ക് അവസരം ഒരുങ്ങിയിട്ടും അതിന് സാധിച്ചില്ല.
ഫാദര്‍ ബോബിയെ കുറിച്ചുള്ള നാട്ടിലും പല കഥകള്‍ ഇപ്പോള്‍ പരക്കുന്നുണ്ട്. സെമിനാരിയില്‍ പഠിക്കാന്‍ പോയി തിരിച്ചുവന്ന ആളാണ്. വിവാഹത്തിനായി പിന്നീട് പരസ്യം കൊടുത്തിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപെട്ടാണ് സെമിനാരിയില്‍ തിരികെ പോയതും പഠനം പൂര്‍ത്തിയായതും.
ഈ വിഷയം കത്തിക്കയറുമ്ബോള്‍ വൈദികനെതിരെ ഓസ്‌ട്രേലിയയിലും പരാതികള്‍ പ്രവഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ കാമ്ബയിന്‍ അടക്കം വൈദികനെതിരെ തുടങ്ങിയിട്ടുണ്ട്. ഇതോടെ വൈദികനെതിരെ ക്‌നാനായ സമൂഹത്തില്‍ ആക്ഷേപം ശക്തമാണ്. ഒറ്റക്ക് പെണ്‍മക്കളെ പോറ്റാന്‍ കഴിയുന്നതിനെ ഓര്‍ത്ത് ആധി കൊണ്ടാണ് ഷൈനി മക്കള്‍ക്കൊപ്പം ജീവനൊടുക്കിയത്. മികച്ചൊരു ജോലിക്കായി പരിശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വെറുതേയാകുന്ന അവസ്ഥയുണ്ടായി.
ജോലി ചെയ്യാന്‍ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ജോലിക്ക് പോകാന്‍ സാധിക്കാതെ കൂടുംബത്തെ നോക്കേണ്ടി വന്നതോടെ കരിയര്‍ ഗ്യാപ്പ് വന്നു. അതിനെല്ലാം ഉടക്കുവെച്ച വൈദികനാണെന്ന ആക്ഷേപം ശക്തമാണ്. അവശ്യഘട്ടത്തില്‍ ജോലിക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ അതിന് സാധിക്കാതെ വന്ന് ഷൈനി മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.

















