ഓസ്ട്രേലിയന്‍ വിമാന കമ്ബനിയായ ക്വാണ്ടാസിന്‍റെ വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടില്‍.ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കമ്ബനിക്ക് ഉണ്ടായത്. ആഢംബര സൗകര്യങ്ങളോട് കൂടിയ ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കില്‍ വിറ്റുപോയത്.ഓസ്ട്രേലിയക്കും യുഎസിനും ഇടയിലുള്ള ക്വാണ്ടാസിന്‍റെ സര്‍വീസുകളില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വമ്ബന്‍ ഓഫര്‍ പ്രത്യക്ഷപ്പെട്ടത്. സാധാരണ നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കാണ് വെബ്സൈറ്റില്‍ കാണിച്ചത്. 85 ശതമാനം നിരക്കിളവാണ് പ്രത്യക്ഷപ്പെട്ടത്. അത്യപൂര്‍വ്വമായ ഓഫര്‍ കണ്ടതോടെ യാത്രക്കാരെല്ലാം അതിവേഗം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ തുടങ്ങി. ഏകദേശം 300 യാത്രക്കാരാണ് ഓസ്ട്രേലിയ-യുഎസ് യാത്രയുടെ റിട്ടേണ്‍ ടിക്കറ്റ് ഓഫര്‍ നിരക്കില്‍ ബുക്ക് ചെയ്തത്.
15,000 ഡോളര്‍ വിലയുള്ള ടിക്കറ്റുകള്‍ 5000 ഡോളറിന് താഴെ എന്ന നിരക്കിലാണ് വിറ്റുപോയത്. എട്ടു മണിക്കൂറോളമാണ് ഈ തകരാര്‍ നീണ്ടുനിന്നത്. എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്, ഷാംപെയ്ന്‍, കിടക്കയോട് കൂടിയ വിശാലമായ ഇരിപ്പിടങ്ങള്‍, മെനു എന്നിങ്ങനെ ആഢംബര സേവനങ്ങളുള്ള ടിക്കറ്റുകളാണ് കുറഞ്ഞ നിരക്കില്‍ വിറ്റുപോയത്.കാര്യം കമ്ബനിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോഴേക്കും 300ഓളം ടിക്കറ്റുകള്‍ വിറ്റുപോയി. എന്നാല്‍ കമ്ബനിയുടെ നിയമം അനുസരിച്ച് തെറ്റായ നിരക്കുകള്‍ അവതരിപ്പിച്ചാല്‍ ആ ടിക്കറ്റ് ബുക്കിങ് റദ്ദാക്കാനും റീഫണ്ട് നല്‍കാനും പുതിയ ടിക്കറ്റ് നല്‍കാനും അധികാരമുണ്ട്. അതേസമയം ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് സാധാരണയേക്കാള്‍ 65 ശതമാനം ഇളവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കമ്ബനി അറിയിച്ചിട്ടുമുണ്ട്.
നേരത്തെ റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് വിറ്റതിന് ഈ വർഷമാദ്യം, ക്വാണ്ടാസിന് പിഴ ചുമത്തിയിരുന്നു. തുടർന്ന് ഓസ്‌ട്രേലിയൻ കോമ്ബറ്റീഷൻ ആൻഡ് കണ്‍സ്യൂമർ കമ്മീഷനുമായുള്ള ഒത്തുതീർപ്പില്‍ മൊത്തം 100 ഓസ്‌ട്രേലിയൻ ദശലക്ഷം ഡോളറാണ് കമ്ബനി നഷ്ടപരിഹാരമായി നല്‍കിയത്. ഇതിനു പിന്നാലെയാണ് കോഡിങ്ങില്‍ പിഴവ് സംഭവിച്ചത്.
















