കൈക്കൂലി വാങ്ങുന്നതിനിടെ 2014 മുതല്‍ 2024വരെ സംസ്ഥാനത്ത് വിജിലൻസിന്റെ പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ. ഇതേ കാലയളവില്‍ അനധികൃത സ്വത്ത് സമ്ബാദനത്തിന് 184 പേരും പിടിയിലായി.
കൈക്കൂലി വാങ്ങിയതിന് ഏറ്റവും കൂടുതല്‍പ്പേർ പിടിയിലായത് കോട്ടയം ജില്ലയില്‍നിന്നാണ്, 45 പേർ. തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്, 33 പേർ. അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ എറണാകുളം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം ഉദ്യോഗസ്ഥർ പിടിയിലായത്-71 പേർ. ഇക്കാര്യത്തിലും രണ്ടാംസ്ഥാനം തിരുവനന്തപുരത്തിനാണ്-55 പേർ.
എന്നാല്‍, ഇതേ കാലയളവില്‍ കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടത് എട്ടുപേർമാത്രമാണ്. പരാതിക്കാർ പിൻവാങ്ങുന്നതടക്കമുള്ള കാരണങ്ങളാണ് ശിക്ഷ ഒഴിവാകുന്നതിന് കാരണമായി മാറുന്നത്.പ്രോപ്പർ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസിന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

















