അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ തള്ളി കാമുകനൊപ്പം രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി അറസ്റ്റിലായി.മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.
കൊലപാതകങ്ങള്‍ നടന്ന് 72 ദിവസത്തിന് ശേഷം ഹരിദ്വാറില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, കാമുകൻ മുകുള്‍ സിംഗ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. അച്ഛനെയും ഒമ്ബത് വയസ്സുള്ള സഹോദരനെയുമാണ് പെണ്‍കുട്ടിയും കാമുകനും ചേർന്ന് കൊന്നത്. ജബല്‍പൂരിലെ സിവില്‍ ലൈനിലുള്ള റെയില്‍വേ മില്ലേനിയം കോളനിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. കോളനിയിലെ 363-3 ബ്ലോക്കില്‍, ജബല്‍പൂര്‍ റെയില്‍വേ ഡിവിഷനിലെ ഹെഡ് ക്ലര്‍ക്കായ 52കാരനായ രാജ്കുമാര്‍ വിശ്വകര്‍മയെയും മകന്‍ തനിഷ്‌കിനെയുമാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
പിതാവിന്റെ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റില്‍ കെട്ടി അടുക്കളയില്‍ ഉപേക്ഷിച്ചു. സഹോദരന്റെ മൃതദേഹം തുണിയില്‍ കെട്ടി ഫ്രിഡ്ജില്‍ കുത്തിനിറച്ച നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ഇവിടെ താമസിക്കുന്ന മകന്‍ മുകുള്‍ സിങിനൊപ്പം അന്നേ ദിവസം ഉച്ചയ്ക്ക് 12:23ഓടെ പെണ്‍കുട്ടിയുമായി സ്‌കൂട്ടറില്‍ കോളനിയില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കാണാൻ സാധിച്ചു. സേഫ്റ്റി ഒഎസ് രാജ്പാല്‍ സിങ്ങിന്റെ മകനാണ് മുകുള്‍.

















