പട്ടാപ്പകല്‍ നടുറോഡിലിട്ട് ഭാര്യയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മംഗളൂരുവില്‍ ഹെബ്ബഗോഡിയിലെ രാമയ്യ ലേഔട്ടില്‍ താമസിച്ചിരുന്ന തിരുപാളയ സ്വദേശി ഗംഗ (27)യെയാണ് ഇന്നലെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത്. പട്ടാപ്പകല്‍ യുവതിയെ വലിച്ചിഴച്ച് റോഡിലെത്തിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് മോഹൻ രാജ് (35)നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളുടെ സംശയരോഗമാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഹെബ്ബഗോഡിയിലെ രാമയ്യ ലേഔട്ടിലാണ് ഗംഗയും ഭർത്താവും താമസിച്ചിരുന്നത്. ദമ്ബതികള്‍ തമ്മില്‍ പതിവായി തർക്കങ്ങള്‍ ഉണ്ടാകാറുള്ളതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് മോഹൻ രാജ് ഗംഗയെ റോഡിലേക്ക് വലിച്ചിട്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് ഹെബ്ബഗോഡി പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇരുവരും തമ്മില്‍ മുമ്ബും വഴക്കും അടിപിടിയും നടക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. ഗംഗയ്ക്ക് മറ്റേതെങ്കിലും പുരുഷൻമാരുമായി ബന്ധമുണ്ടോയെന്ന് അടുത്തകാലത്തായി മോഹൻ രാജിന് സംശയം ബലപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതെന്നും നാട്ടുകാർ പറയുന്നു.അതേസമയം, കസ്റ്റഡിയിലെടുത്ത മോഹൻ രാജിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ചോദ്യം ചെയ്യല്‍ പൂർത്തിയായാല്‍ മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകു എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഹെബ്ബഗോഡി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.

















