കോണ്‍ഗ്രസ് നേതാവ് അരിത ബാബുവിന്റെ ഫേസ്ബുക് പോസ്റ്റിനു യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മേഘ രഞ്ജിത്ത് നല്‍കിയ മറുപടി വൈറലാകുന്നു.കഴിഞ്ഞവർഷം രാഹുല്‍ മാങ്കൂട്ടത്തിനു വേണ്ടി സമരത്തിന് ഇറങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസുമായുള്ള സംഘർഷത്തില്‍ പരിക്കേറ്റ വിവരങ്ങളും തുടർ സംഭവങ്ങളും അരിതാ ബാബു ഫേസ്ബുക്കില്‍ പങ്കുവെച്ചു.
മേഘക്ക് 8 ലക്ഷം നല്‍കിയെന്നും തുടർചികിത്സക്കായി സാമ്ബത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ചുവെന്നും കാട്ടി കോണ്‍ഗ്രസിനെ പുകഴ്ത്തി അരിത ബാബു കുറിച്ചു.എന്നാല്‍ ഈ പോസ്റ്റിനു താഴെ മേഘ തന്നെ കുറിച്ച കമന്റ് ആണ് വൈറലാകുന്നത്. ‘ഈ പറഞ്ഞ തുക തനിക്ക് കൈ മാറാതെ ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയത് അത് കൂടി പരസ്യമായി പറയണം, താനും കൂടി അറിയണമല്ലോ തന്റെ പേരില്‍ ആരാണ് വലിയൊരു തുക കൈപ്പറ്റിയത് എന്ന് ആണ് മേഘ അരിതയുടെ പോസ്റ്റില്‍ കുറിക്കുന്നത്.
ഇതിനു പിന്നാലെ മേഘ ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തി. ആശുപത്രി ചികിത്സ ഒഴികെ സാമ്ബത്തിക സഹായം ലഭിച്ചില്ല എന്നും മേഘ പറഞ്ഞു. രാഹുല്‍ മാങ്കുട്ടവും കെസി വേണുഗോപാലും, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം കോണ്‍ഗ്രസിന്റെ നിരവധി നേതാക്കള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും മർദ്ദനത്തില്‍ ഏറ്റ പരിക്കുകളുമായി തങ്ങള്‍ ഇപ്പോഴും ജീവിക്കുകയാണെന്ന് അവർ പറയുന്നു. പലതവണ കോണ്‍ഗ്രസ് നേതാക്കളോടും ചികിത്സാസഹായം ആവശ്യപ്പെട്ടിട്ടും ഒരു പൈസ പോലും ലഭിച്ചില്ല എന്ന് മാത്രമല്ല കിട്ടാത്ത പണത്തിന്റെ പേരില്‍ ഫേസ്ബുക്ക് പോസ്റ്റ് കുറിക്കുകയാണെന്നും മേഘ പറഞ്ഞു.

ജോലിക്ക് പോകാൻ പോലും കഴിയാതെ നിരന്തരം ആശുപത്രിയുമായി കഴിയുകയാണ് കുടുംബം പാർട്ടിക്കു വേണ്ടി സമരം ചെയ്തതോടെ തന്റെ കുടുംബം തന്നെ തകർന്നു പോയതായും ഇവർ വിഷമത്തോടെ പറയുന്നു ഏക മകളുടെ പഠനത്തിനും മരുന്നിനും പണമില്ലാതെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കാൻ കോണ്‍ഗ്രസിന്റെ ഒരു നേതാവും മുന്നോട്ടു വരുന്നില്ല എന്നുള്ളതാണ് ഈ കുടുംബത്തെ ഏറെ വിഷമിപ്പിക്കുന്നത്. എങ്കിലും ഇത്തരം പരാതികള്‍ ഒന്നും തന്നെ പുറത്തു പറയാൻ ഇവർ കൂട്ടാക്കത്തതിന്റെ കാരണം ഇവർ അത്രമേല്‍ പാർട്ടീയെ സ്നേഹിക്കുന്നുവെന്നതാണ്.

















