പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ വെള്ളാപ്പാറയിൽ വൻ സ്ഫോടക ശേഖരം കണ്ടെത്തി. വെള്ളാപ്പാറ പെരുങ്ങളം റോഡിന് സമീപമുള്ള കൈത്തോടിനോട് ചേർന്ന് പാറക്കടിയിൽ ഒളിപ്പിച്ച നിലയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. കേപ്പ്, പശ, വയറുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയവയുടെ കൂട്ടത്തിലുണ്ട്.
സമീപത്തെ പുരയിടത്തിലെത്തിയ സ്ത്രീകളാണ് സ്ഫോടകവസ്തുക്കൾ ആദ്യമായി കണ്ടത്. ഇവർ ഇട്ട ചക്ക താഴേക്ക് ഉരുണ്ടു പോയി. ഇത് എടുക്കാൻ എത്തിയപ്പോഴാണ് സ്ഫോടക ശേഖരം കാണാനിടയായത്. ഉടൻതന്നെ ഇവർ പ്രദേശവാസികളെ വിവരമറിയിച്ചു.
പ്രദേശവാസികൾ നൽകിയ വിവരം അനുസരിച്ച് പഞ്ചായത്തംഗം സജിയും, ഈരാറ്റുപേട്ടയിൽ നിന്ന് പോലീസ് സംഘവും സ്ഥലത്തെത്തി. പോലീസ് പരിശോധന സംഭവസ്ഥലത്ത് തുടരുകയാണ്. ഇവിടെനിന്ന് കണ്ടെടുത്ത ഡിറ്റനേറ്ററുകൾ തിരിയിൽ ഘടിപ്പിച്ച നിലയിലാണ്. തീവ്രവാദ സംഘങ്ങളുടെ ഇടപെടൽ ഉണ്ടോ എന്ന് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്.

















