വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിലവിലെ വന ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വന നിയമഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വന നിയമ ഭേദഗതിയില്‍ സര്‍ക്കാരിന് വാശിയില്ലെന്നും നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.1961ലെ വന നിയമത്തില്‍ ഭേദഗതി തുടങ്ങുന്നത് 2013ലാണ്. യുഡിഎഫ് ഭരണകാലത്താണ് അത്.നിലമ്ബൂരില്‍ കാട്ടാന ആക്രമണത്തില്‍ സരോജിനിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ്. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പ്രധാന തടസമായി നില്‍ക്കുന്നത് കേന്ദ്ര നിയമമാണ്. 38863 ചതുരശ്ര മീറ്റര്‍ ആണ് കേരളത്തില്‍ വനം. ജന സാന്ദ്രതയും ഭൂമി ശാസ്ത്ര രീതികളും കണക്കില്‍ എടുത്താകണം എല്ലാ നിയമങ്ങളും നടപ്പാക്കേണ്ടത്. അതേസമയം,വനം സംരക്ഷിക്കപ്പെടണം. ജനങ്ങളെ ആശങ്കയില്‍ ആക്കുന്ന ഒരു ഭേദഗതിയും ഈ സർക്കാരിന്‍റെ കാലത്തു ഉണ്ടാകില്ല. നിയമ ഭേദഗതി സർക്കാർ തുടരില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ പ്രധാന പ്രശ്നമായി തുടരുന്നത് കേന്ദ്ര നിയമമാണ്. വന്യ ജീവികളെ നേരിടുന്നതിനു കേന്ദ്രം ഏർപ്പെടുത്തിയ കർശന വ്യവസ്ഥകള്‍ ആണ് തടസം. സംസ്ഥാന സർക്കാരിന് നിയമം ഭേദഗതി ചെയ്യാൻ ആകില്ല.അക്രമ കാരികളായ മൃഗങ്ങളെ കൊല്ലാൻ പോലും പരിമിതിയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

യുജിസി കരട് നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി

വിസി നിയമനവുമായി ബന്ധപ്പെട്ട യുജിസി കരട് നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാകുന്നതാണ് ഭേദഗതി.സർവ്വകലാശാലകളില്‍ ഇനി കേന്ദ്രം ഭരിക്കും എന്ന സന്ദേശമാണ് യുജിസി ഭേദഗതി നല്‍കുന്നത്.വൈസ് ചാന്‍സിലറായി വേണ്ടപെട്ടവരെ കൊണ്ട് വരാനുള്ള വളഞ്ഞ വഴി ആണ് ഭേദഗതി. യുജിസി കരട് ചട്ടം പുന:പരിശോധിക്കണം. ബിജെപി ഇതര സംസ്ഥാനങ്ങളായി യോജിച്ച്‌ ഭേദഗതിയെ എതിര്‍ക്കും.

ശബരിമല തീര്‍ത്ഥാടനം ഇത്തവണ സുഗമമായി

ശബരിമലയില്‍ തീര്‍ത്ഥാടനം ഇത്തവണ സുഗമമായെന്നും അരക്കോടിയോളം പേര് ഈ സീസണില്‍ ശബരിമലയിലെത്തിയെന്നും പൊലീസ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയെന്നും പിണറായി വിജയൻ പറഞ്ഞു.

അൻവറിന്‍റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി

അൻവറിന്‍റെ രാജിക്ക് കാരണം വന നിയമ ഭേദഗതിയാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തനിക്കെതിരായ നീക്കത്തിന് പാര്‍ട്ടിയില്‍ നിന്ന് പിന്തുണയില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അൻവറിന്‍റെ ആരോപണങ്ങള്‍ തള്ളി. സതീശനെതിരെ ആരോപണം ഉന്നയിക്കാൻ തന്‍റെ ഓഫീസ് ഇടപെട്ടിട്ടില്ല. ആരോപണത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. താൻ വീണ്ടും മത്സരിക്കണോ എന്നതില്‍ തീരുമാനം പാര്‍ട്ടി ആണ് കൈക്കൊള്ളുക. തീരുമാനം വ്യക്തിപരമല്ല.

പാട്ട് വിവാദം, സമാധി സമാധി വിവാദം, ബോബി ചെമ്മണ്ണൂര്‍ വിഷയങ്ങളിലും മറുപടി

ബോബി ചെമ്മണ്ണൂര്‍ എത്ര ഉന്നതരായാലും നടപടി എന്ന സന്ദേശം നേരത്തെ തന്നെ നല്‍കിയതാണ്. അത് ഇനിയും തുടരും. സമാധി വിവാദം കോടതി തീരുമാനിക്കട്ടെയന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പാട്ട് വിവാദത്തിലും പിണറായി വിജയൻ മറുപടി നല്‍കി. കുറ്റപ്പെടുത്തലും അധിക്ഷേപവും ആരോപണങ്ങള്‍ക്കും ഇടയില്‍ ഒരു പുകഴ്ത്തല്‍ വരുമ്ബോള്‍ മാധ്യമങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകുമെന്നായിരുന്നു പിണറായിയുടെ മറുപടി. വ്യക്തി പൂജക്ക് നിന്ന് കൊടുക്കില്ലെന്ന് പറഞ്ഞെങ്കിലും തന്നെ പുകഴ്ത്തിയുള്ള പാട്ടിനെ തള്ളാൻ മുഖ്യമന്ത്രി തയ്യാറായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക